murder

 തിരുവനന്തപുരം: മണക്കാടിനടുത്ത് ശ്രീവരാഹം മുക്കോലയ്ക്കലിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവിനായി പൊലീസ് അന്വേഷണം ഉർജ്ജിതമാക്കി. മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ  വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ  കന്നിയമ്മാളാണ് (45) ഇന്നലെ രാത്രി  കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കാണാതായ  ഭർത്താവ് മാരിയപ്പനുവേണ്ടി  തിരച്ചിൽ ശക്തമാക്കിയതായി ഫോർട്ട് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി തിരുവനന്തപുരത്ത് താമസമാണ് ഇവർ. പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്നാട്ടിൽനിന്ന് എത്തിയ ഇവർ കഴിഞ്ഞ കുറേ മാസങ്ങളായി മുക്കേലയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ വീടിന്റെ മുകൾ നിലയിലാണ് വാടകയ്ക്കാണ്. കന്നിയമ്മാളും മാരിയപ്പനും ഇളയ മകൻ മണികണ്ഠനുമാണ് ഇവിടെ  താമസം. ഇന്നലെ വൈകുന്നേരം  നഗരത്തിൽ സിനിമയ്ക്ക് പോയ ഇവർ രാത്രി 9.30 ഓടെയാണ് തിരികെയെത്തിയതെന്ന് വീട്ടുടമ പൊലീസിനോട് പറഞ്ഞു. അതിനുശേഷമുണ്ടായ എന്തോ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.  നഗരത്തിൽ പിസ വിതരണക്കാരനായ മണികണ്ഠൻ  രാത്രി പതിനൊന്നരയോടെ  ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കന്നിയമ്മാളിനെ കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിൽ വെട്ടേറ്റ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സിനിമയ്ക്ക് പോകാനായി ധരിച്ച ചുരിദാറിന്റെ ടോപ്പ് മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.

കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ട മണികണ്ഠൻ വീട്ടുടമസ്ഥനെയും അയൽവാസികളെയും വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തുകയായിരുന്നു. വീട്ടിലേക്ക് വരും വഴി മാരിയപ്പൻ സ്‌കൂട്ടറോടിച്ച് പോകുന്നതായി കണ്ടതായി ഇയാൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവസമയത്ത് മാരിയപ്പൻ  വീട്ടിലുണ്ടായിരുന്നതായാണ് വീട്ടുടമസ്ഥനും അയൽവാസികളും പൊലീസിനോടു പറഞ്ഞത്. ഇയാൾ രാത്രി സ്‌കൂട്ടറിൽ കയറി പോകുന്നതു കണ്ടതായും ഇവർ പറയുന്നു. ഞായറാഴ്ച രാത്രി ഒൻപതോടെ ഈ ഭാഗത്ത് കനത്ത മഴയുണ്ടായിരുന്നു.  ഈ സമയത്താകാം കൊലപാതകമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കന്നിയമ്മാളിന്റെ മൃതദേഹം  ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം  പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തമിഴ്നാട്ടിൽ താമസിക്കുന്ന ലക്ഷ്മിയും ഗണേശുമാണ് മറ്റ് രണ്ട് മക്കൾ. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആദിത്യയുടെ മേൽനോട്ടത്തിൽ ഫോർട്ട് അസി. കമ്മിഷണർ ദിനിലിന്റെ  നേതൃത്വത്തിലാണ് അന്വേഷണം.