കൊളംബോ: മാലദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹിന് വിജയം. നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനെയാണ് 58.3 ശതമാനം വോട്ടുകൾ നേടി ഇബ്രാഹിം തോൽപിച്ചത്.
ഇബ്രാഹിമിന്റെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്തു. മാലദ്വീപിന്റെ പ്രതിജ്ഞാബദ്ധതതയും ജനാധിപത്യ മൂല്യങ്ങളും തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്‌രാഷ്ട്രമായ മാലദ്വീപിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയും ചൈനയും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ഒന്നാണ്.
രാഷ്ട്രീയ അനിശ്ചിതത്വം തുടർക്കഥയായ മാലദ്വീപിൽ 2012ൽ അന്നത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് നഷീദ് പുറത്താക്കപ്പെടുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. 2008ലാണ് നഷീദ് പ്രസിഡന്റായത്. 2013ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അബ്ദുള്ള യമീൻ പ്രസിഡന്റാകുന്നത്.
ചൈനയ്ക്ക് തിരിച്ചടി
ചൈനയോട് അമിതമായ പ്രതിപത്തി പ്രകടിപ്പിക്കുന്ന യമീന്റെ പരാജയം ചൈനയ്ക്ക് വൻ തിരിച്ചടിയാണ് നൽകിയിരികരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും യമീൻ ചൈനയോട് കൂടുതൽ അടുക്കുകയും ചെയ്തിരുന്നു. ചൈനയുമായി അടുത്തിടെ മാലദ്വീപ് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു.
ജയിലടച്ചിരുന്ന പ്രതിപക്ഷ നേതാക്കന്മാരെ സുപ്രീംകോടതി നേരത്തെ മോചിപ്പിച്ചിരുന്നു.
കൊച്ചുദ്വീപുകളുടെ ദ്വീപ്
ആയിരത്തിലേറെ കൊച്ചുദ്വീപുകളുടെ കൂട്ടമായ മാലദ്വീപ് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. നാലു ലക്ഷത്തിലേറെ ജനസംഖ്യയുള്ള രാജ്യം കാലാവസ്ഥാ മാറ്റംമൂലം തുടച്ചുനീക്കപ്പെടുമെന്ന ആശങ്കകൾക്കിടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇബു എന്ന ഇബ്രാഹിം
മാലദ്വീപിന്റെ 50 വർഷത്തെ ജനാധിപത്യചരിത്രത്തിൽ ആറാമത്തെ പ്രസിഡന്റാണ് ഇബു എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 56കാരനായ ഇബ്രാഹിം. മുൻ പ്രസിഡന്റ് മഹമ്മദ് നഷീദ് സ്ഥാപിച്ച മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി( എം.ഡി.പി) സ്ഥാനാർത്ഥിയായാണ് വിജയം. എം.ഡി.പിയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ. 1964ൽ ഹിന്നാവുരുവിൽ ജനനം. നഷീദിന്റെ ബന്ധു ഫസ്ന അഹമ്മദാണ് ഭാര്യ. 1994 ൽ ആദ്യമായി പാർലമെന്റിലേക്ക്.