indian-rupee
Indian Rupee

തിരുവനന്തപുരം : കഷ്ടപ്പാടിന്റെ നിലകാണാകയത്തിൽ വീണ അജിനുവിന് കാരുണ്യ പ്ലസ് ലോട്ടറിയിൽ അടിച്ചത് പത്ത് ലക്ഷത്തിന്റെ ഭാഗ്യം. എന്നാൽ ഭാഗ്യത്തിന്റെ വില തിരിച്ചറിയാതെ ടിക്കറ്റ് ചുരിട്ടിയെറിഞ്ഞ അജിനുവിനെ കാത്തിരുന്നത് ദൗർഭാഗ്യവും. പാലോട് സ്വദേശിയായ ചുമട്ട് തൊഴിലാളി അജിനുവിന് കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് അടിച്ചത്. എന്നാൽ ചെറിയ സമ്മാനങ്ങളിൽ തന്റെ നമ്പർ കാണാത്തതിനെ തുടർന്നാണ് ഇയാൾ ടിക്കറ്റ് ചുരുട്ടിയെറിഞ്ഞത്. എന്നാൽ അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ സുഹൃത്ത് അനീഷ് തന്ത്രത്തിൽ അജിനുവിനോട് ടിക്കറ്റിനെക്കുറിച്ച് ചോദിക്കുകയും, വലിച്ചെറിഞ്ഞ സ്ഥലത്ത് നിന്ന് സ്വന്തമാക്കുകയുമായിരുന്നു. അനീഷ് ടിക്കറ്റ് തിരഞ്ഞ് എടുക്കുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. താമസിച്ചെങ്കിലും കാര്യം മനസിലായ അജിനു പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അജിനുവിന്റെ മകൾ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്, പലപ്പോഴും കടം വാങ്ങിയാണ് ഇയാൾ ആശുപത്രിയിൽ മകളെ കൊണ്ട് പോയിരുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടാണ് പണത്തിന്റെ ആർത്തിയിൽ അനീഷ് ഉറ്റചങ്ങാതിയെ ചതിച്ചത്.