മലയാള സിനിമയിലെ ഒട്ടുമിക്ക റെക്കാഡുകളെല്ലാം സ്വന്തമാക്കിയ നടനാര് എന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒറ്റ ഉത്തരമെയുള്ളു. ഏറ്റവും കൂടുതൽ നാഷണൽ അവാർഡ്, ദൃശ്യത്തിലൂടെ ആദ്യത്തെ അമ്പത് കോടി, ചരിത്രം സൃഷ്ടിച്ചകൊണ്ട് 100 കോടി കടന്ന പുലിമുരുകൻ തുടങ്ങിയവയെല്ലാം ലാലിന് മാത്രം അവകാശപ്പെട്ടതാണ്.
എന്നാൽ അഭിനയിക്കരുതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞിട്ടും കേൾക്കാതെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാക്കിയ ഒരു ചിത്രമുണ്ട് മോഹൻലാലിന്റെ കരിയറിൽ. ആടുതോമ എന്ന അവിസ്മരണീയ കഥാപാത്രമായി ലാൽ നിറഞ്ഞാടിയ സ്ഫടികം.
ചിത്രത്തിൽ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം അച്ഛന്റെ ഉടുപ്പിന്റെ കൈ വെട്ടുന്നതും, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതും, മുണ്ടൂരി അടിക്കുന്നതുമെല്ലാം ആരാധകർക്ക് ഇഷ്ടപ്പെടില്ല എന്നതായിരുന്നു സുഹൃത്തുക്കളുടെ നിർബന്ധത്തിന് പിന്നിൽ. ചിത്രത്തിന്റെ ആദ്യ നിർമ്മാതാവായിരുന്ന സെവൻ ആർട്സ് വിജയൻ പിന്മാറിയിട്ടു പോലും സംവിധായകനായ ഭദ്രനെ കൈവിടാൻ മോഹൻലാൽ തയ്യാറായിരുന്നില്ല. 1995ൽ റിലീസ് ചെയ്ത സ്ഫടികത്തിലൂടെ ആടുതോമ ഇന്നും പ്രക്ഷകരുടെ ഇഷ്ടകഥാപാത്രമായി നിലനിൽക്കുകയാണ്.