വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടതും മകൾ തേജസ്വനിയുടെ വിയോഗവും കണ്ണീരോടെയാണ് കേരളം കേട്ടത്. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും അതീവ ഗുരുതാരവസ്ഥയിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പതിനാറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ദെെവം സമ്മാനിച്ച പൊന്നു മോൾ നഷ്ടപ്പെട്ടത് അവർ ഇതുവരെ അറിഞ്ഞിട്ടില്ല. അതിനിടെ തേജസ്വിനിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് കൊണ്ട് സുഹൃത്ത് ഫിറോസ് പങ്കുവച്ച കുറിപ്പ് ഏവരുടെയും കണ്ണീരണിയിക്കുന്നതാണ്.
കുറിപ്പ് വായിക്കാം
കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജേഷ്ട സഹോദരനായിരുന്നു ബാലുച്ചേട്ടൻ. കക്ഷീടെ പ്രണയകാലത്തിന് സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു!റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ. ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത്.
വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു. ചേച്ചി അപകട നിലതരണം ചെയ്തു. ബാലുച്ചേട്ടൻ സ്‌പൈനൽ കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബി.പി ഒരുപാട് താഴെയും. എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ. സർജറിക്ക് കയറ്റിയിട്ടുണ്ട്. മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട്. ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു. ''ഡാ, നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്‌ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോർക്കുന്നു. നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആകെ സങ്കടം. ആധി.
എത്രയും വേഗം ഭേദമാകട്ടെ