ചേർത്തല : ചേർത്തലയിൽ നിന്നും ഞായറാഴ്ച മുതൽ കാണാതായ അദ്ധ്യാപിക, പത്താം ക്ലാസ് വിദ്യാർത്ഥിയെയും കൂടെ കൂട്ടിയെന്ന് സംശയം. സംശയം ബലപ്പെട്ടതിനെ തുടർന്ന് മുഹമ്മ എസ്.ഐ.എം.അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചേർത്തല റെയിൽവേസ്റ്റേഷനിൽ ഇരുവരും എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇരുവരും ഒന്നിച്ചാണെന്ന് സംശയം ബലപ്പെട്ടത്. ഇരുവരുടെയും ഫോൺ ഇപ്പോൾ പ്രവർത്തന രഹിതമായ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. വിവാഹബന്ധം വേർപിരിഞ്ഞ അദ്ധ്യാപികയ്ക്ക് പത്ത് വയസായ ഒരു കുട്ടിയുണ്ട്.
അതേ സമയം കാണാതായ അദ്ധ്യാപികയും, വിദ്യാർത്ഥിയും തിരുവനന്തപുരം ജില്ലയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ മൊബൈൽ ഫോൺ ലോക്കേഷൻ വർക്കല ഭാഗത്ത് എത്തിയിരുന്നു. അടുത്തിടെ അദ്ധ്യാപിക പത്താംക്ലാസുകാരനായ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നുവെന്നും, മണിക്കൂറുകൾ ഇരുവരും സംസാരിക്കുമായിരുന്നെന്നും റിപ്പോർട്ടുണ്ട്.