സുപ്രീം കോടതിയുടെ ചരിത്രവിധിയിലൂടെ പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമല ദർശനത്തിനുളള അവകാശവും,അവസരവും കൈവന്നിരിക്കുകയാണ്. അങ്ങനെ ശബരിമലയിൽ കയറാനുള്ള അവകാശം സ്ത്രീകൾ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് എഴുത്തുകാരിയായ ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. സ്ത്രീകൾ ശബരിമലയിൽ പോകുമ്പോൾ ഇരുമുടിക്കെട്ടിൽ ഒരു വൃക്ഷതൈ കൂടി കരുതണമെന്നും അവിടെ കാടുപിടിപ്പിക്കുകയാവണം ലക്ഷ്യമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഓരോ വർഷവും മല കയറുന്നത് അവിടെ നട്ടുപിടിപ്പിച്ച മരങ്ങളെ ദർശിക്കാൻ കൂടിയാവണം. പെണ്ണുങ്ങൾ മലകയറിയാൽ ഉരുൾപൊട്ടലും ഭൂമികുലുക്കവും പ്രളയവും വനനാശവും അല്ല ഉണ്ടാവുക എന്നത് തെളിയിക്കാൻ ഇതിലൂടെ കഴിയുമെന്നും അവർ അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പെണ്ണുങ്ങൾ ശബരിമലക്കു പോകുന്നുവെങ്കിൽ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര. ഇരുമുടിക്കെട്ടിൽ മരത്തൈകളുമായി തുടങ്ങണം ആ യാത്ര. ഓരോ വർഷവും അവയെ ദർശിക്കാൻ കൂടിയാകണം മല കയറുന്നത്. പെണ്ണു പൂക്കുന്ന കാടായി മാറട്ടെ ശബരിമലയും പൂങ്കാവനവും പമ്പാതീരവും. ആരണ്യകിലെ യുഗളപ്രസാദനെപ്പോലെ, വനലക്ഷ്മിക്ക് ആഭരണങ്ങൾ ചാർത്താനാകട്ടെ ഓരോ മല കയറ്റവും. അങ്ങനെ കാടകങ്ങൾ സമൃദ്ധവും സമ്പന്നവുമാകട്ടെ. പെണ്ണുങ്ങൾ മലകയറിയാൽ ഉരുൾപൊട്ടലും ഭൂമികുലുക്കവും പ്രളയവും വനനാശവും അല്ല ഉണ്ടാവുക എന്നത് തെളിയിക്കാൻ കഴിയും ഇതിലൂടെ..
.. അവിടെ കയറാനുള്ള വലിയ അവകാശമാണ് കിട്ടിയത്. കിട്ടിയ അവകാശങ്ങൾ എങ്ങനെ ക്രിയാത്മകമായി, ഭൂസൗഹാർദ്ദപരമായി ഉപയോഗിക്കുമെന്നതിന് ഓരോരുത്തർക്കും അവരവരുടേതായ പാOങ്ങളും മാതൃകകളും ഉണ്ടാകണം .ഓരോ വ്യക്തിയും ഓരോ വർഷവും ഓരോ തൈ നടുക എന്നത് ഒരു പുതിയ ആചാരവും നാളത്തെ ശാസ്ത്രവുമാകട്ടെ.
Sreedevi S Kartha യുടെ fb പോസ്റ്റ് വായിച്ചപ്പോഴാണ് ഇത്തരമൊരാശയം പ്രചരിപ്പിക്കേണ്ടതുണ്ടെന്നു തോന്നിയത്