s-suhaz-ias

ആലപ്പുഴ: ആവശ്യമായ വിവരങ്ങളില്ലാതെ ജില്ല വികസന സമതി യോഗത്തിൽ പകരക്കാരനായി എത്തിയ ഉദ്യോഗസ്ഥനെ യോഗത്തിൽ ഇരിക്കാൻ അനുവദിക്കാതെ ജില്ലാ കളക്ടർ ഇറക്കിവിട്ടു. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് കാര്യങ്ങൾഅറിയാവുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ വേണം യോഗത്തിലേക്ക് അയ്ക്കുന്നതെന്ന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പാക്കിയിരിക്കണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനാവുംവിധം കാര്യങ്ങൾ പഠിക്കണമെന്നും കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. ആലപ്പുഴ നഗരത്തിൽ ഇരുമ്പുപാലത്തിന് സമാന്തരമായി കാൽനടയാത്രക്കാർക്കായുള്ള പാലം നന്നാക്കുന്നത് സംബന്ധിച്ച ചർച്ചയിലാണ് സംഭവം. ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് ഇതിനായി നടപടി എടുത്തത്. പദ്ധതി നടപ്പാക്കുന്ന ആലപ്പുഴ നഗരസഭയിൽ നിന്നും പങ്കെടുത്ത ഉദ്യോഗസ്ഥന് ഇത് സംഭവിച്ച വിവരമൊന്നും ഇല്ലാതിരുന്നതിനാലാണ് യോഗത്തിൽ ഇരിക്കാൻ അനുവദിക്കാതിരുന്നത്. നഗരസഭ ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറെ നേരിൽ കാണാനും നിർദ്ദേശിച്ചു.


കുട്ടനാട്ടിൽ ഓരുവെള്ളം കയറി കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ല വികസന സമതിയോഗം സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും അല്ലെങ്കിൽ കർഷകർ സർക്കാരിനെ കുറ്റം പറയുന്ന അവസ്ഥയുണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എൻ.ചന്ദ്രപ്രകാശ് ചൂണ്ടിക്കാട്ടി. ഓരുവെള്ളം കയറി കൃഷി നശിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ ഉത്തരവ് നിലവിലില്ലെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വരൾച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 10 കൃഷിഭവനുകളിലായി 60.37 ലക്ഷം വിതരണം ചെയ്യുന്നതിനുള്ള നടപടി പൂർത്തിയായി വരികയാണ്.
മൂന്നു വർഷമായി മുടങ്ങികിടക്കുന്ന കരുവാറ്റ വില്ലേജിലെ ഇടയിലെകുഴി പാടശേഖരത്തിലെ കൃഷി പുനരാരംഭിക്കുന്നതു സംബന്ധിച്ച് റെയിൽവെയുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചു. കരുവാറ്റയിൽ റെയിൽലൈൻ ഇരട്ടിപ്പിച്ചതിനെ തുടർന്ന് പാടശേഖരത്തിലേക്കുള്ള തോട് മണ്ണ് വീണ് നികന്നതിനാലാണ് കൃഷി മുടങ്ങിയത്. റെയിൽവേയും പഞ്ചായത്തുമായി ഇക്കാര്യത്തിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ഡിവിഷണൽ മാനേജർ തലത്തിൽ ഇടപെടുമെന്ന് കളക്ടർ വ്യക്തമാക്കി.
അമ്പലപ്പുഴ തിരുവല്ല റോഡിൽ സ്ഥാപിച്ച ജല അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ ചോർച്ച പരിഹരിച്ച് പ്രശ്നം പരിഹരിച്ചതായി യൂഡിസ്മാറ്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ പ്രതിനിധി അരുൺകുമാറാണ് ചോദ്യം ഉന്നയിച്ചത്. നഗരത്തിൽ കുടിവെള്ള പ്രശ്നമുണ്ടെന്ന് നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് ചൂണ്ടിക്കാട്ടി.