pak-chopper

 

 

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്ന പാക് വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിർത്തി കടന്നെത്തിയ വിമാനത്തിന് ഇന്ത്യൻ സൈന്യം വെടിയുതിർത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. പാക് അധീന കാശ്‌മീർ പ്രധാനമന്ത്രിയായ രാജാ ഫറൂഖ് ഹൈദറിന്റേതാണ് വിമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദർ ആ സമയം ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നെന്നും വിവരമുണ്ട്.

ഇന്ന് ഉച്ചയ്‌ക്ക് 12.30നാണ് ഹെലികോപ്ടർ അതിർത്തി കടന്നെത്തിയത്.  ശ‌ബ്ദംകേട്ട സൈനികർ ഹെലികോപ്ടർ വെടിവെച്ചിടാൻ ശ്രമം നടത്തി. ചെറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം മാത്രമാണ് നടത്തിയതെന്നും വലിയ പ്രഹരശേഷിയുള്ള ആന്റി എയർക്രാഫ്റ്റ് ആയുധങ്ങൾ ഉപയോഗിച്ചില്ലെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലും പാകിസ്ഥാനി ഹെലികോപ്ടർ അതിർത്തി കടന്നിരുന്നു. അന്ന് ലൈൻ ഒഫ് കൺട്രോളിൽ നിന്നും 300 മീറ്റർ അകലെ എത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനു തമ്മിലുള്ള കരാർ പ്രകാരം നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഹെലികോപ്ടറുകൾ കടക്കാൻ പാടില്ല. അതുപോലെ ചിറകുകളുള്ള യുദ്ധ വിമാനങ്ങൽ പത്ത് കിലോമീറ്റർ ചുറ്റളവിലും പറക്കാൻ പാടില്ലെന്നാണ് കരാർ. എന്തായാലും ഇന്ത്യ  ഇക്കാര്യം ഐക്യരാഷ്‌ട്ര സഭയിൽ വളരെ ശക്തമായി ഉന്നയിക്കുമെന്നാണ് കരുതുന്നത്.