mannarashala

ഹരിപ്പാട്: മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് കാവിൽ പൂജകൾ തുടങ്ങി. 30, 31, നവംബർ 1 തീയതികളിലാണ് ഈ വർഷത്തെ മണ്ണാറശ്ശാല ആയില്യം മഹോത്സവം . ഇന്ന് നാഗയക്ഷികാവിലാണ് (പ്രതിഷ്ഠാ കാവ്) പൂജ . തുടർന്നുള്ള ദിവസങ്ങളിൽ എരിങ്ങാടപ്പള്ളികാവ്, ആലക്കോട്ട്കാവ് എന്നിവിടങ്ങളിൽ പൂജ നടക്കും. കാവു മാറ്റം വഴി മണ്ണാറശാലയിലെത്തുന്ന നാഗത്താന്മാരുടെ ആലയമാണ് പ്രതിഷ്ഠാ കാവ്. അടുത്ത ദിവസങ്ങളിലായി ക്ഷേത്രത്തിലെ കാവുകളിലെല്ലാം പൂജ നടക്കും. ആയില്യത്തിന് മുൻപ് മണ്ണാറശാലയിലെ നാഗത്താന്മാർക്കെല്ലാം പൂജ നടത്തണമെന്നാണ് വിശ്വാസം. പുണർതം നാളിലാണ് കാവിലെ പൂജകൾ സമാപിക്കുന്നത്.

ആയില്യം പൂജയ്ക്ക് മുൻപ് രോഹിണി മുതൽ പുണർതം വരെ നാഗരാജാവിനും സർപ്പയക്ഷിക്കും മുഴുക്കാപ്പ് ചാർത്തും. ഇത്തവണത്തെ മുഴുക്കാപ്പ് ദർശനം 27, 28, 29, 30 തീയതികളിലാണ്.

പുണർതം നാളായ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തുടർന്ന് മഹാദീപക്കാഴ്ച നടക്കും. ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് വിളക്കുകൾ തെളിച്ചാണ് മഹാദീപക്കാഴ്ച ഒരുക്കുന്നത്. 31നാണ് ദർശന പ്രധാനമായ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി ചതുശത നിവേദ്യത്തോടെയുള്ള പൂയം നാളിലെ ഉച്ചപൂജ. വൈകിട്ട് 5ന് പ്രസിദ്ധമായ പൂയം തൊഴൽ. നവംബർ ഒന്നിന് ആയില്യം നാളിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിനാളുകൾ ക്ഷേത്രത്തിലേക്കെത്തും. പൂയം, ആയില്യം ദിവസങ്ങളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്തും. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം വകുപ്പുകളുടെ സേവനവും ക്ഷേത്ര പരിസരത്തുണ്ടാകും.