ഹരിപ്പാട്: പുള്ളുവൻ പാട്ടിന്റെ അലയൊലികളിൽ സംപ്രീതരായ നാഗരാജാവും നാഗയക്ഷിയമ്മയും നാഗചാമുണ്ഡിയും സർപ്പയക്ഷിയും അനുഗ്രഹം ചൊരിയുന്ന മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം പൂജ തൊഴാൻ ഇന്ന് പതിനായിരക്കണക്കിന് ഭക്തർ ഒഴുകിയെത്തും.
ഇന്ന് വെളുപ്പിന് 4ന് നിർമ്മാല്യദർശനം, രാവിലെ 6ന് ഭാഗവതപാരായണം, 8ന് ഹരിപ്പാട് ദേവസേന ഭജൻസിന്റെ ഭക്തിഗാനമഞ്ജരി, 9ന് ഹരിപ്പാട് സാരംഗ ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ നൃത്തനൃത്യങ്ങൾ, രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാപ്രസാദമൂട്ട്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ആയില്യം നാളിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രനടയിൽ എരവത്ത് അപ്പുമാരാരും സംഘവും, അമ്പലപ്പുഴ വിജയകുമാറും സംഘവും അവതരിപ്പിക്കുന്ന വിവിധ മേള വാദ്യങ്ങളുടെ സേവ നടക്കും. തുടർന്ന് വൈകിട്ട് 4 വരെ ദർശനം, രാവിലെ 10.30ന് വേദിയിൽ ചേപ്പാട് ശിവപ്രസാദും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്, 12.30ന് ഹരിപ്പാട് കേരളവർമ്മ അക്ഷരശ്ളോക സമിതി, മാന്നാർ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യസമിതി എന്നിവരുടെ അക്ഷരശ്ളോക സദസ്, ഉച്ചയ്ക്ക് 1.30ന് പി.പി. ചന്ദ്രൻമാസ്റ്ററുടെ പാഠകം, 3ന് ഡോ.എസ്. ഹരിഹരൻനായർ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, വൈകിട്ട് 5ന് ഒറ്റപ്പാലം അംഗന കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, രാത്രി 7ന് 40 ഓളം പ്രതിഭകൾ അണിനിരക്കുന്ന എറണാകുളം സിദ്ധി സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
പൂയം തൊഴുത് ഭക്തർ
സായൂജ്യരായി
മണ്ണാറശാലയിൽ ഇന്നലെ പൂയം തൊഴാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി വൈകിയും ഭക്തജനത്തിരക്ക് തുടർന്നു. ഇന്നലെ നടന്ന പൂയം സദ്യയിലും പതിനായിരങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിന്റെ തെക്ക് വശത്തുള്ള ക്ഷേത്രം വക യു.പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 11 മുതലാണ് പൂയം സദ്യ നടന്നത്. ഇന്ന് നടക്കുന്ന മഹാ പ്രസാദമൂട്ടിനുള്ള ഒരുക്കങ്ങളെല്ലാം ക്ഷേത്രത്തിൽ പൂർത്തിയായി.
മണ്ണാറശ്ശാലയിൽ കേരളകൗമുദി സ്റ്റാൾ
മണ്ണാറശ്ശാല ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം കോമ്പൗണ്ടിൽ കേരളകൗമുദിയുടെ സ്റ്റാൾ തുറന്നു. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ മണ്ണാറശ്ശാല മുതിർന്ന കുടുംബാംഗം എം.എസ്.വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കേരളകൗമുദിയുടെ പ്രസിദ്ധീകരണങ്ങൾ സ്റ്റാളിൽ നിന്ന് ലഭിക്കും. മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ്, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് സി.പി സുരേന്ദ്രൻ, സർക്കുലേഷൻ മാനേജർ എസ്.ആർ. സജിത്ത്, ഹരിപ്പാട് ലേഖകൻ രാഹുൽ കൃഷ്ണൻ, പരസ്യ വിഭാഗം എക്സിക്യൂട്ടീവ് അശ്വിൻ, സർക്കുലേഷൻ വിഭാഗം എക്സിക്യൂട്ടിവുമാരായ സുധീഷ്, അഭിജിത്ത് എന്നിവർ പങ്കെടുത്തു.