ആലുവ: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആലുവ നഗരത്തിലെ അനധികൃത പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ നീക്കിത്തുടങ്ങി. ഇന്നലെ മാത്രം മൂന്നൂറോളം ചെറുതും വലുതുമായ ബോർഡുകൾ നീക്കം ചെയ്തു. ഇവ സ്ഥാപിച്ചിട്ടുളളവരിൽ നിന്നും ബോർഡ് നീക്കം ചെയ്ത ചെലവും പിഴയും ഈടാക്കും. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ പിഴയിനത്തിൽ നഗരസഭയ്ക്ക് ലഭിക്കും. നടപടി തുടരും.യാതൊരു കാരണവശാലും റോഡരികിലും മറ്റും അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
സ്വകാര്യ കെട്ടിടങ്ങളുടെ മുകളിലും മറ്റും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും നീക്കും. നഗരസഭാ ചെയർപേഴ്സൺ ലിസി എബ്രഹാം, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ എന്നിവർ നേതൃത്വം നൽകി.