പറവൂർ : പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. നീണ്ടൂർ ആലുംപമ്പിൽ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് നടുവിലപറമ്പിൽ ശരൺജിത്ത് (21), പട്ടണം ആലുംപറമ്പിൽ ആൽബിൻ (24), പൂയപ്പിള്ളി മാണിയാലിൽ വീട്ടിൽ ഷെറിൻകുമാർ (ബേബി - 32), നീണ്ടൂർ മഠത്തിപ്പറമ്പിൽ അരുൺപീറ്റർ (21), ഏഴിക്കര കെടാമംഗലം കാഞ്ഞുതറവീട്ടിൽ റോഹിത്ത് (21) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റുചെയ്‌തത്. തുടർന്ന് സി.പി.എം ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ കമ്മിറ്റി പൂയപ്പിള്ളി ബ്രാഞ്ച് അംഗമായ ഷെറിൻകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
അജയ്ജോയും ശരൺജിത്തും പെൺകുട്ടിയുടെ കാമുകൻമാരാണെന്നും മറ്റു പ്രതികൾ ഇരുവരുടെയും സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറഞ്ഞു.
ഒമ്പതാം ക്ളാസുകാരിയെ കഴിഞ്ഞ ഒരു വർഷമായി ഇവർ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയുടെ സ്വർണമാല കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ശരൺജിത്തിന് കടം തീർക്കാൻ മാല നൽകിയെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ അമ്മയും സ്‌കൂൾ അധികൃതരും വടക്കേക്കര പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽഫോൺ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.