കണ്ണൂർ:പ്രായമായ അമ്മമാരെ മക്കൾ സംരക്ഷിക്കാത്തതുൾപ്പെടെയുള്ള കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക തട്ടിപ്പുകളും ജില്ലയിൽ കൂടിവരുന്നതായി വനിതാ കമ്മീഷൻ അംഗം ഇ എം രാധ അഭിപ്രായപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. 95 വയസുള്ള അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾക്കിടയിലുണ്ടായ തർക്കം കമ്മിഷൻ മുമ്പാകെ എത്തി. രക്ഷിതാക്കളുടെ സ്വത്ത് എല്ലാവർക്കും വേണം, എന്നാൽ അവരെ സംരക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു മക്കളുടെ നിലപാടെന്നും ഇ.എം രാധ പറഞ്ഞു.
ഏക മകൾ തങ്ങളെ ഉപദ്രവിക്കുന്നതായി കാണിച്ച് പ്രായമായ ദമ്പതികൾ നൽകിയ പരാതിയും കമ്മിഷൻ പരിഗണിച്ചു. പീഡനവും ഉപദ്രവവും സഹിക്കാനാവാതെ ഒരു വേള ആത്മഹത്യയ്ക്കു പോലും അമ്മ ശ്രമിച്ചതായി അവർ പറഞ്ഞു. കണ്ണൂരിലുള്ള വൃദ്ധ സദനങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണെന്നും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരാണ് രക്ഷിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്നവരിൽ കൂടുതലെന്നും കമ്മിഷന്റെ അഡൈ്വസറി ബോർഡ് അംഗം അഡ്വ. പി വിമല കുമാരി പറഞ്ഞു. വർഷങ്ങളായി തന്നെ തിരിഞ്ഞനോക്കാത്ത ഭർത്താവിൽ നിന്ന് വിവാഹമോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഇരുവരെയും കൗൺസിലിംഗിന് വിധേയമാക്കി. നഷ്ടപരിഹാരത്തുകയെ കുറിച്ച് തീരുമാനമാവാത്തതിനാൽ അടുത്ത സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും. അമ്മയിൽ നിന്നും സ്വത്ത് ലഭിക്കുന്നില്ലെന്ന മക്കളുടെ പരാതിയും സഹോദരനിൽ നിന്ന് സ്വത്ത് ലഭിക്കുന്നില്ലെന്ന സഹോദരിമാരുടെ പരാതിയും അദാലത്തിൽ പരിഗണിക്കപ്പെട്ടു. ജോലിയുടെയും വിസയുടെയും മറ്റും പേരിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായ കേസുകളുമായി നിരവധി സ്ത്രീകൾ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ഭർത്താവറിയാതെ ലക്ഷക്കണക്കിന് രൂപ മറ്റൊരാൾക്ക് കടം നൽകി പറ്റിക്കപ്പെട്ട കേസുകളും ഇക്കൂട്ടത്തിൽ പെടും.
വകുപ്പുതലവനിൽ നിന്ന് നിന്ന് പീഡനം നേരിട്ടെന്ന പരാതി നല്കിയ കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥിനി യുടെ കേസ് അടുത്ത തവണത്തേക്ക് മാറ്റി. ഇരുവരും ഹാജരാകാത്തതിനാലാണിത്. 85 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 27 പരാതികൾ തീർപ്പാക്കുകയും 14 പരാതികൾ തുടർ നടപടിക്കായി പോലീസിന് കൈമാറുകയും ചെയ്തു. ബാക്കി പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷൻ അഡൈ്വസറി ബോർഡ് അംഗങ്ങളായ കെ എം പ്രമീള, പത്മജ പത്മനാഭൻ, എസ് ഐ എൽ രമ, കൗൺസിലർമാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.