mt-remesh

കോഴിക്കോട്: ഡി.ജി.പി പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസിൽ പൊലീസുകാരൻ ഉൾപ്പെട്ടതോടെ ശബരിമലയിൽ പൊലീസ് നടത്തിയ കള്ളക്കളി ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭക്തജനങ്ങളെ കള്ളക്കേസിൽ കുടുക്കാനായി ഡി.ജി.പി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതുപോലെ അക്രമം നടത്തിയ പൊലീസുകാരുടെ ഫോട്ടോകൾ ബി.ജെ.പി പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസാണ് നിലയ്ക്കലിൽ അക്രമം നടത്തിയത്. യൂണിഫോമിൽ പേരുപോലും ഇല്ലാത്ത പൊലീസുകാരാണ് നിലയ്ക്കലിൽ ഉണ്ടായിരുന്നത്. ഇത് പൊലീസ് മാനുവലിന് എതിരാണ്. ഭക്തർക്കിടയിലേക്കെത്തിയ സിവിൽ ഡ്രസ് ധരിച്ച പൊലീസുകാരാണ് അക്രമം നടത്തിയത്. സമാധാനപരമായി നിലയ്ക്കലിൽ സമരം ചെയ്ത സ്ത്രീകളുടെ സമരപ്പന്തലിന് പിറകിൽ നിന്ന് കല്ലെറിഞ്ഞതുൾപ്പെടെയുള്ള കാര്യങ്ങൾ ജുഡിഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം.

സുപ്രീംകോടതി വിധി ലംഘിച്ചെന്ന പേരിലാണ് ഭക്തർക്കെതിരെ കേസെടുത്തത്. യഥാർത്ഥത്തിൽ കോടതിയലക്ഷ്യം കാണിച്ചത് ഐ.ജി ഉൾപ്പെടെയുള്ള പൊലീസുകാരാണ്. ഹിന്ദുമതത്തിൽ പെട്ട വിശ്വാസികളായ യുവതികൾക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. അഹിന്ദുവായ യുവതിയെ 200 പൊലീസുകാരുടെ അകമ്പടിയോടെ ശബരിമലയിൽ എത്തിച്ചത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.