കൽപ്പറ്റ: പൊതുവിദ്യാലയ സംരക്ഷണത്തിന്റെ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം ജില്ലയിലെ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജില്ലയിലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം രണ്ടാഘട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊജക്ടർ, ഇന്റർനെറ്റ്, ടെലിവിഷൻ, ശബ്ദ സംവിധാനം എന്നിവയടങ്ങുന്ന കേന്ദ്രീകൃത രീതിയിലായിരിക്കും ലാബ് ഒരുങ്ങുക. കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റൽ വിദ്യാലയ സംസ്ഥാനമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനയി 300 കോടി രൂപയാണ് ഈ വർഷം ചെലവഴിക്കുക. നിലവിൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 141 സ്‌കൂളുകൾ 2000 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തൊട്ടാകെ 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്. ജില്ലയിൽ മാത്രമിത് 1350 ഓളമുണ്ട്. അവശേഷിക്കുന്ന ആറു ക്ലാസ് മുറികൾകൂടി ഉടൻ ഹൈടെക് ആക്കാനും മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാലയങ്ങളെ സാങ്കേതികമായും അക്കാദമികമായും മുന്നിലെത്തിക്കാൻ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന കുറവുകൾ കൂടി കൃത്യമായി കണ്ടെത്തി പരിഹരിക്കും. വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുമ്പോഴും അക്കാദമിക് രംഗങ്ങളിൽ പിറകോട്ടു പോവുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാക്കും. അക്കാദമിക് മികവാണ് പ്രധാനലക്ഷ്യം. കരിക്കുലം ഉദ്ദേശിക്കുന്ന പഠനരീതി എല്ലാ കുട്ടികളിലും എത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുകയുമാണ് അക്കാദമിക് മികവിന്റെ വിജയമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനായി ഏറ്റവും ജനകീയവും ശാസ്ത്രീയവുമായ രീതികളിലൂടെ ലോകത്തിനു തന്നെ മാതൃകയാവുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിനാണ് തുടക്കമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരീക്ഷകളിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന ശാസ്ത്രീയ രീതികൾ അവലംബിക്കും. സ്‌കൂളുകളെ എല്ലാതലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമായി പാഠപുസ്തകങ്ങളിലെ ഒരു അദ്ധ്യായമെങ്കിലും ഡിജിലറ്റലാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അദ്ധ്യാപകർക്ക് വേണ്ടി തുടങ്ങിയ സമഗ്ര പോർട്ടൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പ്രധാനാദ്ധ്യപകരോടും പ്രിൻസിപ്പാൾമാരോടും നിർദ്ദേശിച്ചു.
അടുത്ത അദ്ധ്യയന വർഷം നിലവിലുള്ളതിനേക്കാൾ കൂടുതൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കും. അഞ്ചൂറിലധികം കുട്ടികളുള്ള സർക്കാർ സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു കോടി രൂപ നൽകും. വികസന പ്രവർത്തനങ്ങൾക്ക് ധനസഹായത്തിനായി എയിഡഡ് സ്‌കൂളുകൾക്ക് ചലഞ്ചിംഗ് ഫണ്ട് പദ്ധതിയിലൂടെ അപേക്ഷിക്കാം. ഡയറ്റ് കേന്ദ്രങ്ങളെ പ്രദേശിക എസ്.ഇ.ആർ.ടികളാക്കി മാറ്റുകയും അദ്ധ്യാപകർക്കായി പ്രദേശിക പരിശീലനം നൽകാൻ സജ്ജമാക്കുകയും ചെയ്യും. അടുത്തഘട്ടത്തിൽ അദ്ധ്യാപകരുടെ സംശയങ്ങൾ ഡയറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമൊരുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളും പൂർണ്ണമായും ആധൂനികവത്കരിക്കും. അർദ്ധവാർഷിക പരീക്ഷയ്ക്കു മുമ്പായി അദ്ധ്യയന വർഷത്തെ മുഴുവൻ പുസ്തകങ്ങളും ലഭ്യമാക്കുമെന്നും പരാതികൾ ഉണ്ടായാൽ ഉദ്യോഗസ്ഥരോടും അദ്ധ്യാപകരോടും പരിശോധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർദ്ദശിച്ചു.