വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന പുള്ളി സന്ധ്യാവേലയുടെ കോപ്പു തൂക്കൽ നാളെ നടക്കും. രാവിലെ 8.45 നും 10.45 നും ഇടയ്ക്കുള്ള മൂഹൂർത്തത്തിൽ ക്ഷേത്ര കലവറയിലാണ് ചടങ്ങ്. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയതിനു ശേഷമാണ് കോപ്പുതുക്കൽ. ദേവസ്വം ഭരണാധികാരി ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനെ ഏല്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാത്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും ഏല്പിക്കുന്നതോടെ ഉത്സവ ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് കാര്യക്കാരൻ ഏറ്റുവാങ്ങുന്നതായാണ് വിശ്വാസം.പുള്ളിസന്ധ്യ വേല 15,17, 19,21 എന്നീ തീയതികളിലാണ്. 22 ന് മുഖസന്ധ്യാ വേലയുടെ കോപ്പൂ തൂക്കലും, 24 മുതൽ മുഖസന്ധ്യാവേലയും നടക്കും. സമൂഹസന്ധ്യാവേല നവംബർ 13 നാണ് ആരംഭിക്കുക. നവംബർ 19 ന് അഷ്ടമിക്ക് കൊടിയേറും. നവംബർ 30 നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ഡിസംബർ 1ന് ആറാട്ട്.