കോട്ടയം: വന്ധ്യതയ്ക്ക് കാരണമാകുന്ന പി.സി.ഒ.ഡി (പോളിസിസ്റ്റിക്ക് ഓവറി ഡിസീസ് ) യുവതികളിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ജില്ലയിലെ ഹോമിയോ - അലോപ്പതി - ആയുർവേദ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ അറുപത് ശതമാനം സ്‌ത്രീകളിലും പി.സി.ഒ.ഡി സ്ഥിരീകരിച്ചതായി ഡോ‌ക്‌ടർമാർ പറയുന്നു. ജങ്ക് ഫുഡ് ഉപയോഗം, തെറ്റായ ജീവിത ശൈലി, അമിത വണ്ണം ,കൊഴുപ്പ് എന്നീ കാരണങ്ങളാൽ അണ്ഡോത്‌പാദനം നടക്കാതിരിക്കുകയും പൂർണ വളർച്ചയെത്താത്ത അണ്ഡങ്ങൾ കുമിളകളായി ഗർഭാശയത്തിൽ അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പി.സി.ഒ.ഡി കാരണം കുട്ടികളുണ്ടാകാത്തവരുണ്ടെന്നും, യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ ഗർഭാശയ കാൻസറിന് വരെ ഇത് കാരണമായേക്കാമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുണ്ടാകാതെ വരുമ്പോൾ നടത്തുന്ന പരിശോധനകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ചിലരിൽ ഗർഭച്ഛിദ്രത്തിനും കാരണമാകാം.

പ്രധാന ലക്ഷണങ്ങൾ
ക്രമംതെറ്റിയ ആർത്തവം
കഴുത്തിന് പിന്നിലെ കറുപ്പ്
അമിത രോമവളർച്ച, വന്ധ്യത
താരൻ, മുടികൊഴിച്ചിൽ

രോഗനിർണയം
രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ സ്‌കാനിംഗിലൂടെ രോഗനിർണയം നടത്തണം. കൃത്യമായി പ്രമേഹപരിശോധനയും നടത്തണം. പി.സി.ഒ.ഡി ചികിത്സ നടത്തുന്നവർക്ക് പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

''ഫാസ്റ്റ് ഫുഡ് നിയന്ത്രിച്ച് കൃത്യമായി വ്യായാമം ചെയ്യാതെ പി.സി.ഒ.ഡി നിയന്ത്രിക്കാൻ കഴിയില്ല. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം മുൻ വർഷത്തെക്കാൾ ഗണ്യമായി വർദ്ധിച്ചു. ''

ഡോ.ആശാ റാണി (ഗൈനക്കോളജിസ്റ്റ്, ജില്ലാ ആശുപത്രി കോട്ടയം)

'' ദിവസം നാല് പി.സി.ഒ.ഡി കേസുകളെങ്കിലും ആയുർവേദ ആശുപത്രിയിലെത്താറുണ്ട്.വിറ്റമിൻ ഡി കുറയുന്നത് ഇതിനൊരു കാരണമാണ്. പോംവഴി വെയിൽ കൊള്ളലാണ്. ശരീരത്തിലെ അമിത കൊഴുപ്പ് നിയന്ത്രിക്കാനുള്ള മരുന്നാണ് ഇതിന് പ്രധാനമായും നൽകുന്നത്. '' ഡോ.ആർ.വി അജിത് (ചീഫ് മെഡിക്കൽ ഓഫീസർ, ജില്ലാ ആയുർവേദ ആശുപത്രി)

''ഹോമിയോപ്പതിയിൽ വന്ധ്യതക്ക് ചികിത്സ തേടിയെത്തുന്ന 40 ശതമാനം സ്‌ത്രീകളിലും പി.സി.ഒ.ഡി കണ്ടെത്തുന്നു. തെറ്റായ ജീവിതശൈലി മാറ്റണം , മരുന്നിനാപ്പം കൃത്യമായ ഡയറ്റ് ചാർട്ട് നൽകിയാണ് ഹോമിയോപ്പതിയിലെ ചികിത്സ''

ഡോ.ജോബി (ഗവ.കുറിച്ചി ഹോമിയോ ആശുപത്രി)