മനുഷ്യശരീരത്തിലെ ആറാം ഇന്ദ്രിയമെന്നും മൊബൈൽ ഫോണുകളെ വിളിക്കാറുണ്ട്. എന്നാൽ, സമീപഭാവിയിൽ മൊബൈൽ ഫോണുകൾ ശരിക്കും മനുഷ്യശരീരത്തിന്റെ ഭാഗമായി മാറാൻ പോവുകയാണ്. അമേരിക്കൻ യുദ്ധതന്ത്രങ്ങളുടെ ഭാഗമായാണ് മനുഷ്യരുടെ പല്ലിൽ ഘടിപ്പിക്കാവുന്ന കുഞ്ഞൻ ഫോണുകൾ കണ്ടുപിടിച്ചിരിക്കുന്നത്.
വായിലെ ചലനങ്ങളെ ശബ്ദതരംഗങ്ങളാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അമേരിക്കൻ വ്യോമസേനയുടെ പുതുപുത്തൻ വജ്രായുധമായ 'മോളാർ മൈക്കു'കൾ വൈകാതെ വിപണികളിലും ലഭ്യമായിത്തുടങ്ങും. യുദ്ധമേഖലയിൽ വാർത്താവിനിമയം സുഗമമാക്കാനാണ് അമേരിക്കൻ വ്യോമസേന ഈ ഒളി ഫോൺ നിർമ്മിച്ചത്. 100 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന 'മോളാർ മൈക്ക്' സാങ്കേതിക വിദ്യ 'സൊണിറ്റസ് ടെക്‌നോളജീസ്' എന്ന കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. ഉമിനീരിനേയും വെള്ളത്തേയുമൊക്കെ പ്രതിരോധിക്കുന്ന മൈക്രോഫോണും വയർലെസ് റീചാർജ്ജബിൾ ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. സൈനികർക്കൊപ്പം വ്യവസായ ശാലകളിലെ തൊഴിലാളികൾക്കും ദുരിതാശ്വാസ പ്രവർത്തകർക്കുമെല്ലാം മോളാർ മൈക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് സൊണിറ്റസ് ടെക്‌നോളജീസ് സി.ഇ.ഒ പീറ്റർ ഹാഡ്രോവിക് പറയുന്നു. പുത്തൻ സാങ്കേതിക വിദ്യയിൽ സംസാരിച്ച് പരിശീലിക്കാനായി ഏറ്റവും കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും സമയം വേണ്ടി വരുമെന്നും സി.ഇ.ഒ കൂട്ടിച്ചേർക്കുന്നു.
മോളാർ മൈക്ക് അണപ്പല്ലിൽ ക്ലിപ്പ് ചെയ്തുവെക്കാൻ സാധിക്കുന്നതിനാൽ ഏത് പ്രതികൂല സാഹചര്യത്തിലും ശബ്ദം പകർത്തിയെടുക്കാൻ സാധിക്കും. അസ്ഥിയിലൂടെ ശബ്ദപ്രവാഹം നടത്താവുന്ന സ്പീക്കർ സംവിധാനത്തിലൂടെയാണ് ചെവിയിലേക്കും പല്ലിലേക്കും ശബ്ദതരംഗങ്ങൾ എത്തുന്നത്. വെള്ളത്തിനടിയിലും ആകാശത്തും ജീവൻരക്ഷാ മുഖംമൂടി ധരിച്ചിരിക്കുന്ന അവസ്ഥയിൽ പോലും മോളാർ മൈക്കിലൂടെ വാർത്താവിനിമയം സാദ്ധ്യമാകുമെന്നാണ് വിവരം.