മുംബയ്: വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് പൊലീസുകാരികൾ ശല്യംചെയ്തതിൽ മനംനൊന്ത് നാൽപ്പത്തിരണ്ടുകാരനായ പൊലീസുകാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഇച്ചൽകറഞ്ചി സ്റ്റേഷനിലെ കോൺസ്റ്റബിളാണ് വിഷം കഴിച്ച് മരിച്ചത്. ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസുകാരികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.
നേരത്തേ ഒരുസ്റ്റേഷനിൽ പൊലീസുകാരനും ആരോപണവിധേയരായ പൊലീസുകാരികളും ഒരുമിച്ച് ജോലിചെയ്തിരുന്നു. അപ്പോഴാണ് അടുപ്പം തുടങ്ങിയത്. രണ്ടുപേരും ഒരാളെയാണ് പ്രണയിക്കുന്നതെന്ന് പൊലീസുകാരികൾക്ക് അറിയാമായിരുന്നു. പ്രണയം പരസ്യമായതോടെ മൂവരെയും മൂന്നിടത്തേക്ക് സ്ഥലംമാറ്റി. ഇതോടെ കോൺസ്റ്റബിൾ പ്രണയം അവസാനിപ്പിച്ചു. പക്ഷേ, പൊലീസുകാരികൾ അതിന് തയ്യാറായില്ലെന്നാണ് ഭാര്യ പരാതിയിൽ പറയുന്നത്. ഇതിലൊരാൾ വിവാഹബന്ധം വേർപെടുത്താൻ തന്നെ ഭീഷണിപ്പെടുത്തിയതായും അവർ പറയുന്നു. വെറുതേവിടണമെന്ന് പൊലീസുകാരൻ അഭ്യർത്ഥിച്ചെങ്കിലും തയ്യാറായില്ല. ഇതിൽ മനംനൊന്തായിരുന്നു കഴിഞ്ഞമാസം 24ന് വിഷം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിസവമായിരുന്നു മരണം.