adv-jayasankar

 

പീ‌ഡന ആരോപണത്തിൽ ജയിലിൽ കഴിയുന്ന ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ പിന്തുണച്ച് രംഗത്തെത്തിയ മെത്രാൻ സമിതിയേയും കേരള കോൺഗ്രസ് നേതാക്കളെയും കണക്കിന് പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്. ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തെത്തിയ ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ‌ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ ചൂണ്ടിക്കാട്ടിയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.

കന്യാസ്ത്രീകളുടെ സമരം നീതിയുക്തമായിരുന്നെന്ന് ഭരണിക്കുളങ്ങര തീർത്തു പറഞ്ഞതോടെ കന്യാസ്ത്രീ സമരത്തിന് പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ലെന്ന് പറയുകയാണ് ജയശങ്കർ.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ആ മനുഷ്യൻ നീ തന്നെ!

തന്റെ ശതാധിപനായ ഊറിയാവിനെ യുദ്ധത്തിൽ കൊല്ലിച്ച് ടിയാന്റെ സുന്ദരിയായ ഭാര്യ ബെത് സെബയെ സ്വന്തമാക്കിയ ദാവീദ് രാജാവിന്റെയും രാജാവിന്റെ നേരെ വിരൽ ചൂണ്ടി ആ മനുഷ്യൻ നീ തന്നെ എന്നു തറപ്പിച്ചു പറഞ്ഞ നാഥാൻ പ്രവാചകന്റെയും കഥ ബൈബിൾ പഴയ നിയമത്തിലുണ്ട്. അതിനെ ഇതിവൃത്തമാക്കി സിജെ തോമസ് ഒരു നാടകവും എഴുതിയിട്ടുണ്ട്.

കേരള കത്തോലിക്കാ മെത്രാൻ സമിതി എറണാകുളത്തെ കന്യാസ്ത്രീ സമരത്തെ സഭാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ബലാത്സംഗ വീരൻ ഫ്രാങ്കോയെ തൈലം പൂശി വിശുദ്ധനാക്കുകയും ബിഷപ്പുമാരും കേരളാ കോൺഗ്രസ് നേതാക്കളും ഒന്നൊന്നായി പാലാ സബ് ജയിലിൽ ചെന്ന് കൈമുത്തുകയും ചെയ്യുമ്പോൾ, മറ്റൊരു നാഥാൻ പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നു മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര.

കർദിനാളിന്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്‌ക്കെതിരെ ഉയർന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്‌പേരുണ്ടാക്കി; കന്യാസ്ത്രീകളുടെ സമരം ന്യായയുക്തമായിരുന്നു എന്ന് ഭരണിക്കുളങ്ങര തീർത്തു പറഞ്ഞു.

കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല. ഫ്രാങ്കോയ്ക്കു നേരെ ഇനിയും ചൂണ്ടുവിരലുകൾ നീണ്ടുവരും. ജലന്തർ ബിഷപ്പിന്റെ ജയിൽ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും'.