ശബരിമലയിലെ സ്‌ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവാദം പുകയുമ്പോൾ തന്നെ ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചുള്ള യുവാവിന്റെ ചോദ്യം വൈറലാകുന്നു. ഗുരുവായൂരിലെ പ്രതിഷ്‌ഠ ചതുർബാഹുവായ മഹാവിഷ്‌ണു ആണെന്നിരിക്കെ എങ്ങനെ കണ്ണൻ (ശ്രീകൃഷ്‌ണൻ) കയറി വന്നു എന്നാണ് ശ്രീചിത്രൻ എം.ജെയുടെ ചോദ്യം.
പ്രസിദ്ധങ്ങളായ ശ്രീകൃഷ്ണക്ഷേത്രങ്ങൾക്കൊന്നും കിട്ടാത്തൊരു പരിവേഷം വിഷ്ണുപ്രതിഷ്ഠയിൽ കൃഷ്ണനെ വച്ചുകെട്ടിയ ഗുരുവായൂരിനുണ്ടായതിന് പിന്നിൽ പ്ലാസ്റ്റർ ഒഫ് പാരീസ് കൃഷ്ണരൂപങ്ങളുടെയും ലോക്കറ്റുകളുടെയും വിപണനത്തിന് പങ്കുണ്ടെന്ന് പറയുകയാണ് ശ്രീചിത്രൻ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ചില കാര്യങ്ങൾ ഘട്ടം ഘട്ടമായി എഴുതാം എന്നു കരുതുന്നു
ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കുന്നു എന്നാണ് ശബരിമലയിൽ നിന്ന് ഉയർന്നുകേൾക്കുന്ന ആക്രോശം. അപ്പോൾ ആ ചാരമെന്താണ് എന്നൊന്നു പരിശോധിക്കപ്പെടേണ്ടതാണ്. അതെത്ര ചാരമാണ് എന്നപ്പോഴേ മനസ്സിലാവൂ.
ശബരിമലയെന്നല്ല കേരളത്തിലെ വലിയൊരുശതമാനം അമ്പലങ്ങളും ഇന്നിവർ പറയുന്ന 'ഹിന്ദു'വിന്റേതായിരുന്നില്ല. ഒന്നാമത് നാരായണഗുരു പറഞ്ഞപോലെ അങ്ങനെയൊരു ഹിന്ദുവേ ഉണ്ടായിരുന്നില്ല. പഞ്ചപ്രകാക്ഷേത്രസങ്കൽപ്പമനുസരിച്ച് നിർമ്മിക്കപ്പെടുന്ന ജനപദ ഹിന്ദുക്ഷേത്രനിർമ്മാണരീതിയിൽ പടുത്തുയർത്തപ്പെട്ട ക്ഷേത്രങ്ങളേയല്ല വനക്ഷേത്രങ്ങളായ ഇവയൊന്നും. ഇതെല്ലാം ബ്രാഹ്മണമതം കൈയ്യേറി കൈവശപ്പെടുത്തിയതാണ്. ഇതിന് അനേകം തെളിവുകളുണ്ട്. ഇപ്പോൾ അവയിലേക്ക് പോകുന്നില്ല. ആചാരത്തിന്റെ ചാരം വാരിക്കളയാനുള്ള കാര്യമേ എടുക്കുന്നുള്ളൂ.
ബൃഹദ്പാരമ്പര്യം എന്ന് ചില ചരിത്രകാരന്മാരാൽ വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണപാരമ്പര്യത്തിലേക്ക് ഈ പലപാടു ചിതറിക്കിടന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും ചേർത്തുകെട്ടിയത് രണ്ടു തരത്തിലാണ്.
# ബ്രാഹ്മണമതത്തിന്റെ പുരാണേതിഹാസങ്ങളിലേക്ക് കൂട്ടിച്ചേർക്കേണ്ട തദ്ദേശീയദൈവതത്തെ കൂട്ടിച്ചേർക്കുന്ന ഒരു മിത്ത് നിർമ്മിച്ചു.
# തദ്ദേശീയദൈവതത്തേയും അതിന്റെ മിത്തുകളേയും പടിപടിയായി നശിപ്പിക്കുകയും അവയുടെ സ്ഥാനത്ത് ബ്രാഹ്മണമതത്തിന്റെ മിത്ത് സ്ഥാപിക്കുകയും ചെയ്തു.
രണ്ടും സമാന്തരമായല്ല, പരസ്പരപൂരകമായാണ് നടന്നത്. എന്നാൽ എത്രമേൽ അസൂത്രിതമായി ചെയ്താലും ചരിത്രം അതിന്റെ ശരിശേഷിപ്പുകൾ ബാക്കിനിർത്തും. അതുകൊണ്ടുതന്നെ കേരളത്തിലെ പല ക്ഷേത്രങ്ങളുടേയും പൂർവ്വഘട്ടം, ബ്രാഹ്മണമതം കയ്യേറിയതിനു പിന്നിലെ ഘട്ടം ഏതെങ്കിലും പഴയ ആചാരങ്ങളായോ നിർമ്മിക്കപ്പെട്ട പുരാണത്തിന്റെ പിഴവുകളായോ രേഖകളിലെ തെളിവുകളായോ വായിച്ചെടുക്കാനാവും. ശാസ്ത്രീയചരിത്രപഠനം ശക്തിപ്പെടുന്നതോടെ ഇക്കാര്യം കേരളത്തിലുടനീളം നടന്നുകഴിഞ്ഞിട്ടുണ്ട്. ശബരിമല നമുക്ക് രണ്ടാമതെടുക്കാം, ആദ്യം അതിലും കൃത്യതയോടെ ബ്രാഹ്മണമതം കൈയ്യേറിയ മറ്റൊരു പ്രസിദ്ധക്ഷേത്രമെടുക്കാം – ഗുരുവായൂർ.
ഗുരുവായൂരിന്റെ നിലവിലെ ബൃഹദ്പാരമ്പര്യത്തിന്റെ ഐതിഹ്യം ഇങ്ങനെയാണ് – യുഗപര്യവസാനത്തിന്റെ പ്രളയകാലത്ത് ആലിലയിൽ വിരൽകുടിച്ചുകൊണ്ട് പള്ളികൊള്ളുന്ന ഉണ്ണിക്കണ്ണനെ ഗുരുദേവനും വായുദേവനും ചേർന്ന് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. കുറേക്കൂടി വിപുലമായ കഥ നാരദപുരാണത്തിലേക്ക് ഉൾച്ചേർക്കപ്പെട്ടിട്ടുണ്ട്. കൽപ്പാന്തങ്ങൾ താണ്ടിവന്ന ഒരു കൃഷ്ണവിഗ്രഹം ബൃഹസ്പതി എവിടെ പ്രതിഷ്ഠിക്കുമെന്നറിയാതെ വിഷമിക്കുകയും അവസാനം ഗുരുവായൂർ കണ്ടെത്തി അവിടെ ഗുരുവായുക്കളുടെ സഹായത്തോടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത കഥ. മൂന്നു കാര്യങ്ങളുണ്ട് ഈ കഥകളിൽ യുഗാരംഭപ്രളയത്തിന്റെ പഴക്കമുണ്ട് ഗുരുവായൂർ ക്ഷേത്രത്തിന്, അന്നുമുതലേ ആ നാടിന്റെ പേര് ഗുരുവായൂർ എന്നാണ്, ഗുരുവായുദേവന്മാർ ചേർന്നു പ്രതിഷ്ഠിച്ച കൃഷ്ണനാണ് ഗുരുവായൂരിലുള്ളത്.
ഇനി ചരിത്രം നോക്കാം. പഴയ ആ നാട്ടിലെ രേഖകളിൽ എങ്ങും ഗുരുവായൂർ എന്ന വാക്കില്ല. ഉള്ളത് കുരിയൂർവട്ടം എന്ന സ്ഥലനാമമാണ്. സാഹിത്യകൃതികളിലെ പഴക്കമുള്ള രേഖ കോകസന്ദേശത്തിലാണ്, അതിൽ കുരവൈയൂർ എന്നു കാണാം. എന്തായാലും അവിടെയുള്ള പ്രധാനക്ഷേത്രം ഒരു കുറുമ്പക്കാവാണ്. ഗുരുവായൂർ എന്ന സ്ഥലനാമം കുരിയൂർവട്ടം – കുരവൈയൂർ ഗുരുവായൂർ എന്നിങ്ങനെ രൂപപ്പെട്ടതാണെന്ന് വ്യക്തം. ഉൽസവക്കാലത്ത് ഗുരുവായൂരമ്പലത്തിൽ നിന്ന് അൽപ്പം അകലെയുള്ള കുറുമ്പക്കാവിൽ നിന്ന് ഒരു ദീപം കൊണ്ടുവന്നു കൊളുത്തുന്ന 'ആചാരം' മുൻപ് നിലനിന്നിരുന്നു. പിന്നീടത് ഉപേക്ഷിക്കപ്പെട്ടു. കുറുമ്പക്കാവിലെ ദീപം ഗുരുവായൂരപ്പന് ചേരില്ലെന്ന ബോദ്ധ്യം അടുത്തകാലത്തു വന്നതാണ് എന്നർത്ഥം. ക്ഷേത്രപഠിതാക്കൾ പറയുക ആദ്യം ദ്രാവിഡക്ഷേത്രമായും പിന്നീട് ബുദ്ധക്ഷേത്രമായും പിന്നീട് ഹിന്ദുക്ഷേത്രമായും മാറിയ ഗുരുവായൂർ എന്നാണ്. അതായത്, ഇന്നത്തെ ആരാധനാരീതികൾക്കും തന്ത്രവിധികൾക്കും എത്രയോ മുൻപ് പല കൈമറിഞ്ഞുവന്ന ക്ഷേത്രമാണത് എന്നർത്ഥം. എന്നാലവയൊന്നും ബൃഹദ്പാരമ്പര്യമിത്തിൽ സ്പർശിക്കില്ല. അനേകകാലമായി തുടരുന്ന ആചാരമായി അവിടെ പരിഗണിക്കുക കുരിയൂർവട്ടത്തിൽ നിന്നു തുടങ്ങി ആധുനികഗുരുവായൂരിൽ എത്തുന്ന ചരിത്രത്തിലെ എല്ലാ അടരുകളേയും പിന്തള്ളി അവസാനത്തെ ഒറ്റ അചാരമാണ്. അവയുടെ ലംഘനം അലംഘനീയമാണ് എന്ന ബോദ്ധ്യത്തിലാണ് ഗുരുവായൂർ എന്ന ക്ഷേത്രവികാരത്തിന്റെ നിലനിൽപ്പ്.
ഇനി ആ പ്രതിഷ്ഠയോ? അതിൽ കൃഷ്ണനേയില്ല. അതു ചതുർബാഹുവായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ്. പിന്നെങ്ങനെ ഗുരുവായൂരിലെ കണ്ണൻ കയറി വന്നു. ഓർക്കുമ്പോൾ തിരുമുടി കണ്മുന്നിൽ മിന്നിമാഞ്ഞു? അതു വേറെ കഥ. അമ്പലപ്പുഴയിലെ കൃഷ്ണക്ഷേത്രമടക്കമുള്ള പ്രസിദ്ധശ്രീകൃഷ്ണക്ഷേത്രങ്ങൾക്കൊന്നും കിട്ടാത്തൊരു പരിവേഷം വിഷ്ണുപ്രതിഷ്ഠയിൽ കൃഷ്ണനെ വെച്ചുകെട്ടിയ ഗുരുവായൂരിനുണ്ടായതിനു ചേർന്നാണ് പ്ലാസ്റ്റർ ഓഫ് പാരീസ് കൃഷ്ണരൂപങ്ങളുടെയും ലോക്കറ്റുകളുടെയും വിപണനവും ശക്തിയാർജ്ജിച്ചത്. കൂടെ മലയാളസിനിമാഗാനങ്ങളും കൂടി. നരകവൈരിയായ അരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികൾ ഗുരുവായൂരുമായി പിന്നീട് കണ്ണിചേർന്നതാണ്. അപ്പോൾ അതൊരു വൈരുദ്ധ്യമായി, സാരമില്ല – അപ്പോഴതിനൊരു കഥയുണ്ടാക്കി. ദേവകീവസുദേവന്മാർ കാരാഗൃഹത്തിൽ വെച്ചു കണ്ട ചതുർബാഹുവായ കൃഷ്ണന്റെ വിഷ്ണുരൂപമാണ് ഗുരുവായൂർ പ്രതിഷ്ഠ. അതോടെ കൃഷ്ണഭാവത്തിനും പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമകൾക്കും കണ്ണനന്നൊരു ദിനം കരുമാടിക്കുട്ടന്റെ വേഷം കെട്ടലിനും ന്യായമായി. കുറുമ്പക്കാവ് ചരിത്രത്തിന്റെ ഇരുൾത്തിരയിലേക്ക് മറഞ്ഞു. കണ്ണന്റെ വാകച്ചാർത്തും വാസനപ്പൂവും വിരിഞ്ഞു. ശുഭം.
ഇനി ശബരിമലയിലേക്ക് വരാം'.