അഗർത്തല: ത്രിപുരയിൽ നടന്ന ത്രിതല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗംഭീര വിജയം. 130 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 113ലും ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ജി.കാമേശ്വര റാവു വ്യക്തമാക്കി.സംസ്ഥാനത്തിന്റെ എവിടെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും തികച്ചും സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയെ ബി.ജെ.പി അട്ടിമറിച്ചെന്നും സംസ്ഥാനത്ത് നടന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
തിരഞ്ഞെടുപ്പ് നടന്ന ഏഴിൽ അഞ്ച് പഞ്ചായത്ത് സമിതികളിലും ബി.ജെ.പിയും സഖ്യകക്ഷിയായ ഇൻഡീജിനിയസ് പീപ്പിൾസ് ഫ്രണ്ടുമാണ് വിജയിച്ചത്. പ്രതിപക്ഷമായ കോൺഗ്രസും സി.പി.എമ്മും നാല് സീറ്റുകളിൽ വീതം വിജയിച്ചു. രണ്ട് സീറ്റുകളിലേക്ക് ഒക്ടോബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നും കാമേശ്വര റാവു പറഞ്ഞു. സംസ്ഥാനത്തെ 3207 പഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഇതിൽ 96 ശതമാനം സീറ്റുകളിലും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് എതിരുണ്ടായിരുന്നില്ല. ബാക്കിയുണ്ടായിരുന്ന 136 സീറ്റുകളിലേക്കാണ് സെപ്‌തംബർ 30ന് തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ കായികശക്തി ഉപയോഗിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.