കൊച്ചി: പുതിയ സീസണിലെ ആദ്യ ഹോംമാച്ചിന് കേരള ബ്‌ളാസ്‌റ്റേഴ്സ് നാളെയിറങ്ങുന്നു. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നാളെ രാത്രി ഏഴരയ്ക്ക് മുംബയ് സിറ്റി എഫ്.സിയെയാണ് മഞ്ഞപ്പട നേരിടുന്നത്. ഉദ്‌ഘാടന മത്സരത്തിൽ കൊൽക്കത്തയിൽ ചെന്ന് എ.ടി.കെ.യെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ഡേവിഡ് ജെയിംസിന്റെ കുട്ടികൾ കൊച്ചിയിലെ കന്നിക്കളിക്ക് ബൂട്ടുകെട്ടുന്നത്.
പഴയ ആശാൻ സ്റ്റീവ് കൊപ്പൽ പരിശീലിപ്പിച്ച എ.ടി.കെ.യ്ക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആദ്യകളിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.ആദ്യ കളിയിൽ ജംഷഡ്പൂർ എഫ്.സിയോട് തോറ്റാണ് മുംബെയ് സിറ്റി കൊച്ചിയിലെത്തുന്നത്. ഇരുടീമുകളും ഇതുവരെ കളിച്ച എട്ട് കളികളിൽ രണ്ടെണ്ണത്തിൽ വീതം ബ്ലാസ്‌റ്റേഴ്‌സും മുംബയ്‌യും ജയിച്ചു. കഴിഞ്ഞ സീസണിൽ കൊച്ചിയിൽ 1-1ന് സമനില പാലിച്ചപ്പോൾ മുംബെയിൽ നടന്ന എവേ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് 1-0ത്തിന്റെ വിജയം നേടി.
മുൻവർഷങ്ങളേക്കാൾ ബ്‌ളാസ്‌റ്റേഴ്സിന്റെ മധ്യ-മുന്നേറ്റ നിര മികച്ച ഒത്തിണക്കം കാട്ടിയത് ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്നു. മുന്നേറ്റനിരയിൽ സെർബിയൻ-സ്ലൊവേനിയൻ താരങ്ങളായ സ്‌റ്റൊയനോവിച്ചും പോപ്ലാട്‌നിക്കുമായിരിക്കും എതിരാളികളുടെ നോട്ടപ്പുള്ളികൾ. കഴിഞ്ഞ കളിയിൽ ഇരുവരും ഗോളടിച്ച് മികച്ച ഫോമിലായിരുന്നു. എങ്കിലും ലൈനപ്പിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.കൊച്ചിയിലാണ് കളിയെന്നതുകൊണ്ട് സി.കെ. വിനീതിനെ ആദ്യ ഇലവനിൽ ഇറക്കിയേക്കും. ബ്ലാസ്‌റ്റേഴ്‌സ് ടീം ഇന്ന് രാവിലെ പനമ്പിള്ളി നഗർ മൈതാനത്ത് പരിശീലനത്തിനിറങ്ങും.
അതേസമയം, ഇന്ത്യൻതാരവും മിഡ്ഫീൽഡറുമായ ജേക്‌സൺ സിംഗ് തൗനോജം ബ്ളാസ്‌റ്റേഴ്സുമായി കരാർ ഒപ്പിട്ടു. ഫിഫ അണ്ടർ -17 ലോകകപ്പിൽ ഇന്ത്യയ്‌ക്കു വേണ്ടി ഏക ഗോൾ നേടിയ താരമാണ്.