sabarimala

തിരുവനന്തപുരം: പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ബി.ജെ.പിയുടെ മുഖപത്രമായ 'ജന്മഭൂമി'യിൽ ലേഖനം. സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ ചിലർ ഹിന്ദു സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ.സഞ്ജയൻ എഴുതിയ ലേഖനത്തിൽ പറയുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ കൈക്കൊണ്ട നിലപാടിന് വിരുദ്ധമാണിത്.

ഹിന്ദു ധർമത്തെയോ സമൂഹത്തെയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ കോടതി വിധിയിലില്ല. 10- 50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ച ഒരു കീഴ്നടപ്പാണ് കോടതി അസാധുവാക്കിയത്. ഈ നിരോധനത്തിന് ധർമ്മതന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിൻബലമുണ്ടായിരുന്നില്ല. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കൽപങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ വിധി ഒരു തരത്തിലും ബാധിക്കുന്നില്ല. മാത്രമല്ല സ്ത്രീ തീർത്ഥാടകർ (മാളികപ്പുറങ്ങൾ) വലിയ സംഖ്യയിൽ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വർദ്ധിപ്പിക്കാനേ ഇടയാക്കൂ. കോടതി ഉത്തരവിന്റെ പ്രത്യാഘാതം ശബരിമല ക്ഷേത്രത്തിൽ മാത്രം ഒതുങ്ങുന്നതാണെന്നും ലേഖനത്തിൽ പറയുന്നു.

മതസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് മറ്റ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകാൻ പാടില്ല എന്നത് ഭരണഘടനാപരമായ നിഷ്‌കർഷയുമാണ്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാൻ കഴിയില്ല. ശബരിമല സന്ദർശിക്കണോ വേണ്ടയോ അഥവാ, സന്ദർശിക്കുന്നെങ്കിൽ എപ്പോൾ സന്ദർശിക്കണം എന്നീ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്ത്രീകൾക്കുതന്നെ വിട്ടുകൊടുക്കുക. അതിനുള്ള വിവേചനശക്തി സ്ത്രീകൾക്ക് ഉണ്ടെന്ന് അംഗീകരിക്കുകയാണ് കാലോചിതവും യുക്തിപരവുമായ നിലപാട്. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസിലാക്കണമെന്നും സഞ്ജയൻ പറയുന്നു.