kerala-women-police

 

പത്തനംതിട്ട: സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ സ്ത്രീ പ്രവേശനം നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി. പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുവതികളായ പൊലീസ് ഓഫീസർമാരെ സന്നിധാനത്ത് നിയോഗിക്കാനുള്ള നടപടിക്കാണ് പൊലീസ് ആസ്ഥാനത്ത് ശ്രമം തുടങ്ങിയത്. മാസപൂജയ്ക്ക് രണ്ട് ദിവസം മുൻപുതന്നെ വനിതാ പൊലീസുകാരെ എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മൂന്ന് എ.ആർ ക്യാമ്പുകളിലെ വനിതാപൊലീസുകാരെയാണ് വിന്യസിക്കുക. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് സുരക്ഷാ ചുമതല. രണ്ട് ഡിവൈ എസ്. എസ് പിമാർ, നാല് സി ഐ മാർ 15 എസ് ഐ മാർ ഉൾപ്പെടെ 20 പേർ അടങ്ങുന്ന മൂന്ന് സംഘത്തെ പമ്പയിലും സന്നിധാനത്തും വിന്യസിക്കും.

പൊലീസ് സ്റ്റേഷനുകളിലെ യുവതികളായ പൊലീസുകാർ എതിർപ്പ് അറിയിച്ചതോടെയാണ് ക്യാമ്പ് അംഗങ്ങളെ നിയമിക്കുന്നത്. അതേസമയം, പൊലീസുകാരുടെ എതിർപ്പ് പ്രതിഷേധം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായാണ് സൂചന. പതിനെട്ടാംപടിയിൽ ഉൾപ്പെടെ യുവതികളായ പൊലീസുകാരെ നിയോഗിക്കാനാണ് നിർദേശം. വനിതാ പൊലീസുകാരെ തടയാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 17 ന് വൈകിട്ട് 5 നാണ് മാസപൂജയ്ക്ക് ശബരിമല നട തുറക്കുക. ഉച്ചയോടെ അയ്യപ്പഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടും. ഇവർക്കൊപ്പം വനിതാ പൊലീസുകാർ മല ചവിട്ടിയാൽ ഭക്തർ തടയുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുന്നേ വനിതാ പൊലീസുകാരെ നിയമിക്കാൻ നീക്കം നടക്കുന്നത്.