ആലപ്പുഴ: അന്തരിച്ച ചെങ്ങന്നൂർ എം.എൽ എ കെ.കെ രാമചന്ദ്രൻ നായരുടെ വായ്പ കുടിശിക തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചതായി റിപ്പോർട്ട്. കെ.കെ രാമചന്ദ്രൻ നായർ നിയമസഭയിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത വായ്പ കുടിശികയായ 8,66,697 രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ഫെബ്രുവരിയിൽ ഡെപ്യൂട്ടി കളക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് പണം അനുവദിക്കുകയും ചെയ്തിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വീട് നിർമ്മാണ സാമഗ്രികൾ വാങ്ങിയ ഇനത്തിൽ രണ്ട് ലക്ഷത്തിലേറെ ബാദ്ധ്യതയുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പ്രളയ ദുരിതാശ്വാസ നിധി രൂപവൽക്കരിക്കുന്നതിന് മുമ്പാണ് വായ്പ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കണ്ടെത്തിയത്. ഈ വർഷം ജനുവരി 14നാണ് കെ.കെ രാമചന്ദ്രൻ നായർ മരിച്ചത്.