k-surendran

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെ ഇക്കാര്യത്തിലെ മുൻനിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഇതിനോടൊപ്പം 2016ൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുരേന്ദ്രൻ ഫേസ്ബുക്കിൽ ഇട്ടിരുന്ന പോസ്റ്റും ഇപ്പോൾ കാണാനില്ല. ശബരിമല വിഷയത്തിൽ ബി.ജെ.പി സമരരംഗത്തേക്ക് ഇറങ്ങിയതോടെയാണ് സുരേന്ദ്രൻ പോസ്റ്റ് പിൻവലിച്ചതെന്നാണ് കരുതുന്നത്.

അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയായത് കൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അദ്ദേഹം നിലപാട് മാറ്റി രംഗത്തെത്തി. ശബരിമല വിധി നടപ്പാക്കൽ പിണറായി സർക്കാരിന് എളുപ്പമാവില്ലെന്നും അതിൽ നിന്ന് പിൻമാറുന്നതായിരിക്കും നല്ലതെന്നുമായിരുന്നു പുതിയ നിലപാട്.

അതേസമയം, ഒരേ വിഷയത്തിൽ രണ്ട് നിലപാടുകൾ സ്വീകരിച്ച സുരേന്ദ്രനെതിരെ സ്വന്തം പാർട്ടിക്കാർക്കിടയിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സുരേന്ദ്രനിട്ട പോസ്റ്റുകളിലെല്ലാം കമന്റുകളുടെ മേളമായിരുന്നു. എങ്ങനെ ഇത്തരത്തിൽ നിലപാടുകളിൽ മലക്കംമറിയാൻ കഴിയുന്നുവെന്നാണ് മിക്കവരുടെയും ചോദ്യം. സുരേന്ദ്രന്റെ രണ്ട് പോസ്റ്റുകളുടെയും സ്‌ക്രീൻ ഷോട്ടുകൾ ചേർത്ത് ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സുരേന്ദ്രന്റെ 2016 പോസ്റ്റ് ഇങ്ങനെ
ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്.

പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം. തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഢസംഘം അവിടെ നടത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്.

പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനഃശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്സവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്.

ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്റ്റുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന് എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.

പുതിയ നിലപാട്