സുപ്രീം കോടതി വിധിയിലൂടെ ശബരിമലയിൽ യുവതികളടക്കമുള്ള സ്ത്രീ ഭക്തർക്ക് പ്രവേശനം സാദ്ധ്യമായിരിക്കുകയാണ്. ഈ വിധിയിൽ അനുകൂലമായും, പ്രതികൂലമായും നിലപാടെടുക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ശബരിമല വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളെ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ നിരീക്ഷിക്കുന്നത് ഇപ്രകാരമാണ് ഇടതുപക്ഷ പാർട്ടികളിലെ നേതാക്കൾ പ്രത്യേകിച്ച് പിണറായി വിജയനും കാനം രാജേന്ദ്രനും കടന്നപ്പളളി രാമചന്ദ്രനും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോൾ ആർ.എസ്.എസും ബി.ജെ.പിയും വ്യത്യസ്ത നിലപാടുകളാണ് കൈക്കൊളളുന്നത്. ഈ അവസരത്തിൽ ശബരിമല ശാസ്താവിനെ യുവതികളുടെ കടന്നാക്രമണത്തിൽ നിന്ന് രക്ഷിക്കാനായി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും രംഗത്ത് വരുകയാണ്. കോൺഗ്രസ് രംഗത്ത് വരാനായുള്ള കാരണം മതാചാരങ്ങളിൽ തൊട്ടു കളിക്കരുത് എന്നാണ് അനാദി കാലം മുതൽ പാർട്ടി നയമാണ്, ഗ്രൂപ്പ് വൈരം മറന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കളായ മുല്ലപ്പളളിയും ചെന്നിത്തലയും മുരളീധരനും സുധാകരനും ഇപ്പോൾ രംഗത്തിറങ്ങിയതെന്നും അഡ്വ. ജയശങ്കർ ഓർമ്മപ്പെടുത്തുന്നു.
ഇത് കൂടാതെ യു.ഡി.എഫിലെ ഘടക കക്ഷികളും ഇതേ അഭിപ്രായക്കാരാണ് മാണിസാറും ജോണി നെല്ലൂരും പണ്ടു മുതലേ അയ്യപ്പ ഭക്തരാണ്. അടുത്ത ഘട്ടത്തിൽ ശബരിമല സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും ഫേസ്ബുക്കിൽ പരിഹാസരൂപേണ അഡ്വ. ജയശങ്കർ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പിണറായി വിജയനും കാനം രാജേന്ദ്രനും കടന്നപ്പളളി രാമചന്ദ്രനും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോൾ, ആർഎസ്എസും ബിജെപിയും വ്യത്യസ്ത നിലപാടുകൾ കൈക്കൊളളുമ്പോൾ, ശബരിമല ശാസ്താവിനെ യുവതികളുടെ കടന്നാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ കോൺഗ്രസ് മുന്നോട്ടു വരികയാണ്. മതാചാരങ്ങളിൽ തൊട്ടു കളിക്കരുത് എന്നാണ് അനാദി കാലം മുതൽ പാർട്ടി നയം. യുഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലവും ദേവസ്വം ബോർഡിന്റെ നിലപാടും അതുതന്നെ ആയിരുന്നു. നിരീശ്വരവാദികൾ അധികാരം പിടിച്ചതുകൊണ്ടാണ് ഇപ്പോൾ വിപരീത വിധി ഉണ്ടായിട്ടുളളത്. ആദ്യഘട്ടത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ മുല്ലപ്പളളിയും ചെന്നിത്തലയും മുരളീധരനും സുധാകരനും ഗ്രൂപ്പ് വ്യത്യാസം മറന്നു കളത്തിലിറങ്ങി. സഖാവ് ഷിബു ബേബി ജോൺ ആദ്യം തന്നെ വിധിയോടു വിയോജിപ്പ് രേഖപെടുത്തി. റിവ്യൂ ഹർജി കൊടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി സാഹിബും ആവശ്യപ്പെട്ടു. മാണിസാറും ജോണി നെല്ലൂരും പണ്ടു മുതലേ അയ്യപ്പ ഭക്തരാണ്. അടുത്ത ഘട്ടത്തിൽ ശബരിമല സമരം യുഡിഎഫ് ഏറ്റെടുക്കും. സ്വാമിയേ ശരണമയ്യപ്പ!