ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥി പിതൃസഹോദരന്റെ ഭാര്യയോടൊപ്പം ഒളിച്ചോടിയ സംഭവത്തിൽ അന്വേഷണം എറണാകുളം ജില്ല കേന്ദ്രീകരിച്ച് ശക്തമാക്കിയെന്ന് പൊലീസ്. ഇവർ കേരളം വിട്ടതായാണ് നേരത്തെ ലഭിച്ച വിവരം. 28കാരിയായ യുവതി കഴിഞ്ഞ ദിവസം പത്താം തരം തുല്യത കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ആധാർ കാർഡ് തിരികെ വാങ്ങിയതായി വിവരം ലഭിച്ചിരുന്നു.
ഒളിച്ചോടുന്നതിന് മുമ്പ് യുവതി തന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്ന് പലരോടും വായ്പ ആവശ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. രണ്ട് പേരുടെയും ബന്ധുക്കളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇവരുടെ കൈയിൽ പണം കുറവുള്ളതിനാൽ കൂടുതൽ ദിവസം ഒളിവിൽ കഴിയില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ചേർത്തല മായിത്തറ സ്വദേശിയായ വിദ്യാർത്ഥിയേയും പിതാവിന്റെ സഹോദരന്റെ ഭാര്യയേയുമാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥി കടവന്ത്രയിൽ എത്തി യുവതിയെയും കൂട്ടി നാടുവിടുകയായിരുന്നെന്നു. വൈകുന്നേരം 3.30ന് പുന്നപ്രയിലെ ടവർ പരിധിയിൽ വച്ച് ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. അതിനാൽ ടവർ ലോക്കേഷൻ നോക്കിയുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.