നെഞ്ചിന്റെ ആരം, പൈ, വ്യാസം എന്നിവ കണക്കാക്കി നെഞ്ചളവ് എത്രയെന്ന് കൃത്യമായി കണ്ടുപിടിക്കാമെന്ന സൂത്രവാക്യം രാഹുൽമോന് അറിയില്ല. കണക്ക് പഠിക്കാൻ കുറുക്കുവഴികൾ എന്ന പേരിൽ അമിത് ഷാ ജി എഴുതിയ കിത്താബ് വായിച്ച് പഠിക്കാത്തതിന്റെ കുഴപ്പമാണ്. ന.മോ.ജിയുടെ നെഞ്ചളവ് അമ്പത്തിയാറ് ഇഞ്ചാണെന്ന് അറിയാത്ത ഒരു രാജ്യസ്നേഹിയും ഈ ഭൂലോകത്ത് ജീവിച്ചിരിപ്പില്ല. അമിത് ഷാ ജിയുടെ പുസ്തകം വായിച്ച് പഠിച്ചശേഷമാണ് മാലോകരെല്ലാം അത് കണ്ടുപിടിച്ചത്. അറിയാത്ത ചില രാജ്യദ്റോഹികളുണ്ടാവും.അമിത് ഷാ ജി അക്കൂട്ടത്തിൽ രാഹുൽമോനെ ഒരുകാലത്തും പെടുത്തിയിട്ടില്ല. അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ടെന്നതൊഴിച്ചാൽ രാഹുൽമോന് അജ്ജാതി കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ന.മോ.ജി പോലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ലോകസഭയിലെ ആ ആലിംഗനവും കണ്ണിറുക്കിക്കളിയും കണ്ട മാത്രയിൽ തന്നെ ന.മോ.ജി രാഹുൽമോനുള്ള രാജ്യസ്നേഹ സർട്ടിഫിക്കറ്റ് മുൻകാല പ്രാബല്യത്തോടെ ഒപ്പിട്ട് കൊടുത്തെന്നും ആയതിന്റെ പകർപ്പ് അമിതണ്ണന് കൈമാറിയെന്നുമാണ് വിവരം.
അമിത് ഷാ ജിയുടെ കിത്താബിൽ നെഞ്ചളവ് നോക്കി എങ്ങനെ ഹൃദയവിശാലത അളക്കാം എന്ന അദ്ധ്യായത്തിൽ 56 ഇഞ്ചിന്റെ സവിശേഷത പ്രത്യേകമായി എടുത്തുപറഞ്ഞിട്ടുണ്ട്. 56 ഇഞ്ച് നെഞ്ചളവിൽ മാത്രമേ ലോകത്തിന്നുവരെ ഒരു മനുഷ്യനുമില്ലാത്തത്ര ഹൃദയവിശാലത ഉൾക്കൊള്ളാനാവൂ എന്ന സത്യമായിരുന്നു അത്. കണക്ക് പഠിക്കാനുള്ള കുറുക്കുവഴികളിൽ നെഞ്ചളവ് കണക്കാക്കുന്നതെങ്ങനെ എന്ന അദ്ധ്യായത്തിലെ ഭാഗമാണ് തുടക്കത്തിൽ വിവരിച്ചത്. പണ്ടേ ഇമ്മാതിരി പുസ്തകങ്ങൾ വായിച്ച് പഠിക്കാത്തതിന്റെ കുഴപ്പം രാഹുൽമോന് ഉള്ളത് കൊണ്ട്, ന.മോ.ജിയുടെ ഹൃദയവിശാലത തിരിച്ചറിഞ്ഞിട്ടില്ലാത്ത രാഹുൽമോനെ ഓർത്ത് ആരും കുണ്ഠിതപ്പെട്ടില്ല. പക്ഷേ അങ്ങനെ കുണ്ഠിതപ്പെടേണ്ടിയിരുന്നു എന്നാണ് നിർമ്മല സീതാരാമൻജി തൊട്ട് ശ്രീധരൻപിള്ളച്ചേട്ടൻ വരെ ഇപ്പോൾ വിചാരിക്കുന്നത്. ഹൃദയവിശാലത ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി ഉള്ള നെഞ്ച് തിരിച്ചറിയാത്ത മാത്രയിൽ ഏത് വാൽമാക്രിയും രാജ്യദ്റോഹിയായി മാറും. അതുകൊണ്ട് ഏത് രാഹുൽമോനെയും നിസ്സാരനായി കാണാവുന്നതല്ല. റഫാലെന്നോ മറ്റോ പറഞ്ഞ് കുറച്ച് വിമാനങ്ങൾ ചില്ലറ കൊടുത്ത് വാങ്ങാൻ സദ്ബുദ്ധി തോന്നിയാലും രാജ്യദ്റോഹികൾ കയറെടുക്കുമെന്ന് ന.മോ.ജിക്ക് അറിയാമായിരുന്നു. പക്ഷേ 56 ഇഞ്ച് നെഞ്ചളവ്, അതും ഹൃദയവിശാലതയുടെ കപ്പാസിറ്റിയും തമ്മിലുള്ള ഇക്വേഷൻ എന്നിവ കൃത്യമായി അറിയാവുന്ന രാജ്യസ്നേഹികളുടെ ഹൃദയത്തിൽ നിന്ന് വരിക സന്തോഷത്തിന്റെ ചുടുനിശ്വാസം മാത്രമായിരിക്കും. ഹൃദയവിശാലത കൂടിയാൽ അംബാനി മുതലാളിയെന്നോ അദാനിമുതലാളിയെന്നോ നോട്ടമുണ്ടാവില്ല. സ്നേഹിച്ച് നക്കിക്കൊല്ലില്ലെന്നേയുള്ളൂ. കാൽക്കാശിന് ഗതിയില്ലാതെ ലോട്ടറിവിറ്റ് നടക്കാനൊരുമ്പെട്ട അംബാനി മുതലാളി ന.മോ.ജിയുടെ ഉള്ളത്തിൽ ഒരു നീറ്റലായി കത്തിപ്പടർന്നത് അങ്ങനെയാണ്. അതുകൊണ്ട് വിമാനമെങ്കിൽ വിമാനം, പോയി നന്നാവൂ എന്ന് ന.മോ.ജി നല്ലവാക്ക് പറഞ്ഞെന്ന് മാത്രം. ക്രോണി കാപ്പിറ്റലിസം എന്നെല്ലാം യെച്ചൂരിസഖാവ് പറയുമായിരിക്കും. സഖാവിന് പണ്ടേ ഇമ്മാതിരി പറച്ചിലിലാണല്ലോ താത്പര്യം.
എന്നുവച്ച് രാഹുൽമോൻ ഇതിൽ കേറിപ്പിടിക്കുമെന്ന് കരുതിയതല്ല. രാജ്യദ്റോഹിയായി പതുക്കെപ്പതുക്കെ രാഹുൽമോൻ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നത് ഉത്കണ്ഠയോടെ കണ്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനിപ്പോൾ വഴിയില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. പി.എം.എൻ.വി.വൈ സ്കീം രാജ്യത്ത് നടപ്പാക്കിയതെന്തിനായിരുന്നു സുഹൃത്തുക്കളേ? കോടിക്കണക്കിന് ജനങ്ങൾ ന.മോ.ജിയുടെ അജയ്യഭാരതത്തിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ട മാത്രയിലായിരുന്നു അമിത് ഷാ ജിയുടെ ഉള്ളത്തിൽ ഈയൊരു ഐഡിയ ഉദിച്ചത്. വാട്ട് ആൻ ഐഡിയ സർജീ എന്ന് അപ്പോൾ ന.മോ.ജി അറിയാതെ പറഞ്ഞുപോയി!
കോടിക്കണക്കിന് ആളുകൾ ഇങ്ങോട്ട് നുഴഞ്ഞുകയറിയാൽ നമ്മൾ വിട്ടുകൊടുക്കരുത് എന്ന് അമിതണ്ണന് അറിയാം. കോടിക്കണക്കിനൊന്നും ഇല്ലെങ്കിലും ബാങ്കുകൾ കൊടുത്ത കുറേ കോടികളും പോക്കറ്റിലിട്ട് കുഴിയെണ്ണിക്കളിക്കുന്ന കുറച്ചുപേർ നമ്മൾക്കുമുണ്ട്. അവരെ ലണ്ടനിലോട്ടും ആഫ്രിക്കയിലോട്ടും നമുക്കും കടത്തിവിടാം. വേല വേലായുധനോട് വേണ്ട എന്നും പറഞ്ഞാണ് ന.മോ.ജിയും അമിത് ഷാ ജിയും ചേർന്ന് പി.എം.എൻ.വി.വൈ സ്കീം ആവിഷ്കരിച്ചത്. പ്രൈംമിനിസ്റ്റർ നാടുവിടൽ യോജന എന്ന പേര് കേട്ട മാത്രയിലേ ആദ്യത്തെ അപേക്ഷ മല്യാജി വകയായിരുന്നു. മല്യാജിക്ക് അപേക്ഷിക്കാമെങ്കിൽ ന.മോ.ജിയുടെ ഗുജറാത്തികൾക്ക് എന്തുകൊണ്ടായിക്കൂടാ എന്ന് ചിന്തിച്ചാണ് നീരവ് മോദി, മെഹുൽ ചോക്സി, നിതിൻ സന്ദേശര, ചേതൻ സന്ദേശര എന്നിത്യാദി ഘടാഘടിയന്മാർ കൂടി പുതിയ സ്കീമിലേക്ക് അപേക്ഷ നൽകിയത്. അപേക്ഷ പരിശോധിച്ചപ്പോൾ എല്ലാം പെർഫെക്ട്. നുഴഞ്ഞുകയറ്റക്കാരോട് പകരം വീട്ടാൻ ഇതുതന്നെ ഏറ്റവും വലിയ ആയുധം. അങ്ങനെയാണ് പദ്ധതി ഹിറ്റായിക്കൊണ്ടിരിക്കുന്നത്. മല്യാജിയുടെ അപേക്ഷ പരിശോധിച്ച ജെയ്റ്റ്ലിജി അപേക്ഷ വായിച്ച് പരിസരം മറന്നിരുന്ന് പോയത്രെ. പിന്നീട് മല്യാജി തന്നെ പറഞ്ഞപ്പോഴാണ് നാടുവിടും മുമ്പ് പഹയൻ തന്നെ കണ്ടല്ലോയെന്ന് ജെയ്റ്റ്ലിജി ഓർത്തെടുത്തത്! വിദേശബാങ്കുകളിൽ നിന്ന് പിടിച്ച കള്ളപ്പണത്തിൽ നിന്ന് 15ലക്ഷം വീതം ഓരോരുത്തരുടെയും പോക്കറ്റിലിട്ട് കൊടുത്ത ന.മോ.ജിയോടാണോ കളി എന്നാണ് ഏറ്റവുമൊടുവിൽ നിതിൻ സന്ദേശരയുടെ നൈജീരിയൻ നുഴഞ്ഞുകയറ്റം കൂടി കണ്ടതോടെ നമ്മുടെ കണ്ണന്താനം മന്ത്രി പോലും ചിന്തിച്ച് വശക്കേടാവുന്നത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com