തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നു. കോടതി വിധി നടപ്പാക്കാൻ അനുനയ നീക്കം നടത്തുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ കുടുംബവും പരസ്യമായി സമരരംഗത്തു വരുന്നു. പദ്മകുമാർ സെക്രട്ടറിയായ ഹരിവരാസനം ട്രസ്റ്റാണ് സ്ത്രീ പ്രവേശനത്തിനെതിരായി സമരത്തിലിറങ്ങുന്നത്. യുവതികൾ ശബരിമലയിൽ എത്തുന്നത് തടയുമെന്ന് പ്രഖ്യാപിച്ച് ഇന്നലെ ആചാര സംരക്ഷണ സമിതി നിലയ്ക്കലിൽ ആരംഭിച്ച സമരത്തിൽ ട്രസ്റ്റ്അംഗങ്ങളും പങ്കെടുക്കുമെന്ന് ഹരിവരാസനം ചെയർമാൻ വി.മോഹൻകുമാർ കേരളകൗമുദി 'ഫ്ളാഷി'നോട് പറഞ്ഞു. പന്തളം കൊട്ടാരവുമായും സമര രംഗത്തുള്ളവരുമായും ചർച്ചകൾ നടത്തിവരികയാണ്. 1920ൽ ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകിയമ്മയുടെ മകളുടെ മകനാണ് മോഹൻകുമാർ. പദ്മകുമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് ട്രസ്റ്റിൽ ഭൂരിഭാഗവും. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കുടുംബം പരസ്യമായി സർക്കാർ നിലപാടിനെതിരെ രംഗത്തുവരുന്നത് സർക്കാരിനെ വിഷമക്കുരുക്കിലാക്കും.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയുള്ള നിലപാടാണ് കോടതിയിൽ ദേവസ്വം ബോർഡ് കൈക്കൊണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ യുവതികളെ പ്രവേശിപ്പിക്കണമെന്നുംവാദിച്ചു.വിധിവന്നഉടനെ സുപ്രീംകോടതിവിധിക്കെതിരെ റിവ്യൂ ഹർജി നൽകാനായിരുന്നു ദേവസ്വംബോർഡ് ആദ്യം തീരുമാനിച്ചത്. എന്നാൽ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ദേവസ്വംബോർഡ് നിലപാടിൽ മാറ്രം വരുത്തുകയായിരുന്നു. മുഖ്യമന്ത്രിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ഇന്ന് കൂടിക്കാഴ്ച നടത്തും. സർക്കാർ നിലപാടിനെതിരായ എതിർപ്പ് കടുപ്പിക്കാൻ ഇന്ന് സംഘപരിവാർസംഘടനകളും യു.ഡി.എഫും കൊച്ചിയിലും തലസ്ഥാനത്തുമായി യോഗം ചേർന്നിരുന്നു.