തിരുവനന്തപുരം: 'മീ ടു' കാമ്പെയിനിന്റെ ഭാഗമായി തനിക്കെതിരെ മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടനും എം.എൽ.എയുമായ മുകേഷ് രംഗത്ത്. താനല്ല ടെസ് ജോസഫിനെ ഫോണിൽ വിളച്ചതെന്നും അവരുടെ തെറ്റിദ്ധാരണയായിരിക്കാം അതെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ടെസ് ജോസഫിനെ എനിക്ക് അറിയുക പോലുമില്ല. ഡെറിക് ഒബ്രെയിൻ തനിക്ക് ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തോട് പിന്നീടും ഞാൻ സഹകരിച്ചിട്ടുണ്ട്. മീ ടു കാമ്പെയിനുകളെ പിന്തുണയ്ക്കുന്നു. ദുരനുഭവങ്ങൾ ഉണ്ടായാൽ പെൺകുട്ടികൾ കാത്തിരിക്കാതെ അപ്പോൾ തന്നെ പ്രതികരിക്കാനുള്ള ധൈര്യം കാണിക്കണം. അത് ശ്രദ്ധിക്കപ്പെടേണ്ടത് അങ്ങനെയാണ്. കലാരംഗത്തേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരണം - മുകേഷ് പറഞ്ഞു.
ആരോപണത്തിന്റെ പേരിൽ രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം ആ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മുകേഷ് മറുപടി നൽകി. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
19 വർഷം മുമ്പ് ചെന്നൈയിൽവച്ചു ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷിൽ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ടെസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലിൽ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറഞ്ഞിരുന്നു. ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടർന്ന് പരിപാടിയിൽനിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തിൽ കൊൽക്കത്തയിലേക്ക് മടങ്ങാൻ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി.