ഭോപ്പാൽ : വെറും ഒരു ഖനന തൊഴിലാളിയായിരുന്നു മോത്തിലാൽ പ്രജാപതി ഇത് വരെ. എന്നാൽ സർക്കാരിൽ നിന്നും പാട്ടത്തിനെടുത്ത ഒരു തുണ്ട് ഭൂമിയാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്. മധ്യപ്രദേശിലുള്ള രാജ്യത്തെ ഒരേ ഒരു വജ്ര ഖനിയായ പന്നയിലെ 25 ചതുരശ്ര അടി സ്ഥലമാണ് ഇദ്ദേഹം പാട്ടത്തിനെടുത്തിരുന്നത്. ഇവിടെ നിന്നും മോത്തിലാലിന് ലഭിച്ചിരിക്കുന്നത് 42.59 ക്യാരറ്റ് മൂല്യമുള്ള വജ്രമാണ്. ഇത് ഈ സ്ഥലത്ത് നിന്നും ഇത് വരെ ലഭിച്ചതിൽ വച്ച് ഏറ്റവും മൂല്യമേറിയ വജ്രമാണ്. ഒന്നരക്കോടിയോളം വില മതിക്കുന്ന വജ്രം നിലവിൽ പന്ന ജില്ലാ കളക്ടറുടെ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ലേലം ചെയ്ത് ലഭിക്കുന്ന രൂപയിൽ നികുതി കുറച്ച് ബാക്കി മോത്തിലാലിന് നൽകും.എന്നാൽ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പിന് ശേഷമേ ലേല നടപടികൾ ആരംഭിക്കുകയുള്ളു.
മോത്തിലാലിന്റെ മൂന്ന് തലമുറയിലുള്ളവർ ഈ പ്രദേശത്ത് ഇത്തരത്തിൽ ഖനനം നടത്തിയിരുന്നെങ്കിലും ശരിക്കും ഭാഗ്യം കടാക്ഷിച്ചത് ഇപ്പോഴായിരുന്നു. ദൈവ സഹായത്താലാണ് ഇത്ര വലിയൊരു ഭാഗ്യം തന്നെ തേടിയെത്തിയതെന്ന് കരുതുന്ന മോത്തിലാൽ വജ്രം വിറ്റ് ലഭിക്കുന്ന തുക മക്കളുടെ പഠനത്തിനും,സഹോദരൻമാരുടെ മക്കളുടെ വിവാഹത്തിനുമായി ചിലവഴിക്കുമെന്നും പറയുന്നു.