തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ ഹിന്ദു സംഘടനകളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിനിടെയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് സ്ത്രീക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി ചെറുകോൽ വടക്കേ പാരൂർ വീട്ടിൽ ശിവൻപിള്ളയുടെ ഭാര്യ മണിയമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്.
മല്ലപ്പുഴശ്ശേരി നെല്ലിക്കാല ഗുരുപ്രസാദം വീട്ടിൽ സുനിൽകുമാറിന്റെ പരാതിയിലാണ് കേസ് എടുത്തത്. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ മുൻ സെക്രട്ടറിയും ചെങ്ങന്നൂർ യൂണിയൻ മുൻ കൺവീനറുമാണ് പരാതിക്കാരൻ. ജാതിപ്പേര് വിളിച്ചത് തനിക്കും സമുദായത്തിനും മാനഹാനിക്ക് ഇടയാക്കി, കേരളത്തിൽ വർഗീയ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവം ഈ വീഡിയോ പോസ്റ്റ് ചെയ്തതാണ്, ഇതിനുപിന്നിലുള്ളവരെക്കൂടി കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
പിണറായി വിജയൻ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കൻ മേഖലയിൽ ഇഴവരെ ചോകോൻ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേർത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയിൽ കയറാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായർ സമരത്തിനിടെ ഇവർ മുന്നോട്ട് വയ്ക്കുന്നത്.