biju-antony

കൊച്ചി: പയ്യന്നൂർ സ്വദേശി ബിജു ആന്റണിയുടെ മൊബൈൽ ഫോൺ എപ്പോഴും നിറുത്താതെ മണിയടിച്ചുകൊണ്ടിരിക്കും. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ പത്ത് കൊല്ലത്തിലേറെയായി ഇതായിരുന്നു അവസ്ഥ. ഇടയ്ക്കിടെ പുനർവിവാഹത്തിന് തയ്യാറാണെന്ന് കാട്ടി 38കാരനായ ഇയാൾ നൽകുന്ന ക്ലാസിഫൈഡ് പരസ്യം കണ്ട് വിളിക്കുന്ന സ്ത്രീകളുടെ കോളുകളായിരുന്നു അതെല്ലാം. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസും കൽപ്പറ്റ പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ മാനന്തവാടിയിൽ വച്ചാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വിവാഹത്തട്ടിപ്പ് വീരന്റെ നോൺ സ്റ്രോപ്പ് ലീലാവിലാസങ്ങൾക്ക് ഫുൾ സ്റ്റോപ്പ് വീണത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇരുപത്ത‌ഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ള അമ്പതിലേറെ സ്ത്രീകളാണ് ബിജുവിനാൽ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെട്ടത്.

പത്രത്തിൽ പരസ്യം നൽകിയാണ് ബിജു ഇരകളെ കണ്ടെത്തിയിരുന്നത്. ഇരകളെ ഔദ്യോഗികമായി വിവാഹം കഴിക്കാതെതന്നെ ഇവരുടെ സ്വർണ്ണവും പണവുമായി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പ്രധാനമായും വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ. അറസ്റ്റിലാകുന്നതിന് തലേദിവസവും ഇയാൾ പത്രത്തിൽ വിവാഹ പരസ്യം നൽകിയിരുന്നു.കോഴിക്കോട് സ്വദേശിനിയായ അറുപത് വയസുകാരിയേയും താൻ പറ്റിച്ചതായി അന്വേഷണ സംഘത്തോട് ഇയാൾ വെളിപ്പെടുത്തി. ഇവരിൽ നിന്നും 25,000 രൂപ തട്ടിയെടുത്ത ശേഷം താൻ മുങ്ങുകയായിരുന്നുവെന്ന് ഇയാൾ എസ്.ഐ വിബിൻദാസിനോട് കുറ്റസമ്മതം നടത്തി. തട്ടിപ്പിനിരയായി സ്വർണ്ണവും പണവും നഷ്ടമായ മലപ്പുറം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോർത്ത് പൊലീസ് ഇയാൾക്കായി വല വിരിച്ചത്. കഴിഞ്ഞ മാസമാണ് യുവതി 'റഫീഖ് ' എന്ന് സ്വയം പരിചയപ്പെടുത്തിയ ബിജുവിനൊപ്പം പച്ചാളത്ത് വാടകയ്ക്ക് താമസമാരംഭിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോൾ സ്വർണവും പണവുമായി മുങ്ങിയ ബിജുവിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. ഈ കാലയളവിൽതന്നെ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ച് 45,000 രൂപ കൈക്കലാക്കിയിരുന്നു. ഇതിന് പുറമേ വൈക്കം സ്വദേശിനിയുമായും ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. വൈക്കത്ത് 'ജീവൻ' എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുമായി പരിചയം സ്ഥാപിച്ചാൽ പിന്നെ അവരുടെ പേരിലെടുക്കുന്ന സിം കാർഡ് ഉപയോഗിച്ചാണ് അടുത്ത റൗണ്ട് ഇരകളെ തേടിയിരുന്നത്. അടുത്ത പരസ്യം നൽകുന്നതിനും ഇരയെ വീഴ്ത്താനും പുതിയ സിം ഉപയോഗിച്ചിരുന്നതിനാൽ പൊലീസിനും പ്രതിയെ കുടുക്കാൻ എളുപ്പമായിരുന്നില്ല.

വയനാട്ടിലും ഗുണ്ടൽപേട്ടിലുമൊക്കെയായി മാറിമാറി താമസിച്ചിരുന്ന ബിജുവിനെ ഒടുവിൽ കൽപ്പറ്റ പൊലീസിന്റെ സഹായത്തോടെയാണ് നോർത്ത് എസ്.ഐ വിബിൻദാസും സംഘവും കുടുക്കിയത്. വാട്സ് ആപ്പിലും ആൾമാറാട്ടം പൊലീസിന് പിടികൊടുക്കാതിരിക്കാനായി ഫേസ്ബുക്കിൽ നിന്ന് മുഖസാദൃശ്യമുള്ളവരുടെ ഫോട്ടോ തപ്പിയെടുത്ത് അതാണ് ബിജു സ്വന്തം വാട്‌സ്ആപ്പ് പ്രൊഫൈൽ ആയി ഇട്ടിരുന്നത്. കാസർകോട് കുമ്പള, കണ്ണൂർ ചൊക്ലി, കോഴിക്കോട് നടക്കാവ് തുടങ്ങി നിരവധി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ചൊവ്വാഴ്ച കൊച്ചിയിലെത്തിച്ച ബിജുവിനെക്കുറിച്ചുള്ള വാർത്തകൾ കേട്ടറിഞ്ഞ് നിരവധി പരാതികൾ സ്റ്റേഷനിൽ എത്തുന്നുണ്ടെന്ന് എസ്.ഐ വിബിൻദാസ് വെളിപ്പെടുത്തി. കിട്ടുന്ന പണം മുഴുവൻ ആഡംബര ജീവിതത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇയാളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ചും സ്വർണ്ണത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇന്ന് കോടതിയിൽ ഹാജാരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്.ഐ പറഞ്ഞു.