തിരുവനന്തപുരം: കുപ്രചാരണ പെരുമഴയിൽ എൽ.ഡി.എഫിന് ഒരു പോറൽ പോലുമേറ്റിട്ടില്ലെന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ. കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൽ.ഡി.എഫ് നേടിയത്. രണ്ടാം വിമോചന സമരം പ്രഖ്യാപിച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ തള്ളിക്കളഞ്ഞതിന്റെ ഏറ്റവും വലിയ തെളിവാണിത്.
''10 ജില്ലകളിലായി 20 വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഭൂരിഭാഗം സീറ്റും വലിയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് സ്വന്തമാക്കിയത്. കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ കൊളച്ചേരി ഡിവിഷനിൽ എൽ. ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്. കേരളം ഇന്നുവരെ നേടിയെടുത്ത എല്ലാ നേട്ടങ്ങൾക്കും ആധാരം സി.പി.എമ്മും ഇടതുപക്ഷവുമാണെന്ന ജനങ്ങളുടെ തിരിച്ചറിവിൽ നിന്നാണ് എൽ.ഡി.എഫ് കൂടുതൽ വോട്ടും സീറ്റും നേടുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിപ്പിച്ച വിധിന്യായത്തിന്റെ മറപിടിച്ച് കേരളത്തിലെ ജനകീയ സർക്കാറിനെ വിശ്വാസികളെ ഇറക്കിവിട്ട് ആക്രമിക്കാൻ കോൺഗ്രസും ബി.ജെ.പിയും എല്ലാ ശ്രമവും നടത്തുമ്പോഴാണ് പ്രബുദ്ധരായ വോട്ടർമാർ ഇരു ജനവിരുദ്ധശക്തികൾക്കുമെതിരെ വിധിയെഴുതിയിട്ടുള്ളത്