പത്തനംതിട്ട: ജില്ലയിൽ ഉച്ചയ്ക്ക് തുടങ്ങിയ കനത്ത മഴയെ തുടർന്ന് കോന്നി മുറ്റാക്കുഴിയിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ രണ്ട് വീട് തകർന്നെങ്കിലും ആളപയാമില്ല. ഉരുൾപൊട്ടലിനെ തുടർന്ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വകയാർ മുറ്റാക്കുഴി താന്നിമൂട് ഭാഗത്താണ് വൈകിട്ട് ശക്തമായി പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലുണ്ടായത്. സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ബസുകളിലെ യാത്രക്കാരാണ് വഴിയിൽ അകപ്പെട്ടത്.
സ്കൂൾ ബസുകൾ ഉൾപ്പടെ വെള്ളത്തിൽ കുടുങ്ങി. അപ്രതീക്ഷിതമായി വെള്ളം ഒഴുകിയെത്തിയതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്നും കടകളിൽ നിന്നും ഇറങ്ങിയോടി. താന്നിമൂട് ഭാഗത്തുകൂടി സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടത് പരിഭ്രാന്തി പരതി. ഒഴുകിയെത്തിയ കാർ സ്വകാര്യ ബസിൽ ഇടിച്ച് നിന്നതിനാൽ ആളപായം ഉണ്ടായില്ല. ശക്തമായ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് വൻമരങ്ങൾ കടപുഴകിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി, വാർത്താവിനിമയ സംവിധാനവും താറുമാറായി. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കോട്ടയം മുക്ക് ഭാഗത്തും നിരവധി കടകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടു. കോട്ടയംമുക്ക് വെള്ളത്തിനടിയിലായതോടെ അനുബന്ധ റോഡുകളെ ആശ്രയിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇവിടെ മൂന്നുമണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്. റോഡിന് ഇരുവശങ്ങളിലുമുള്ള ചെറുതോടുകളും നിറഞ്ഞുകവിഞ്ഞു.
മഹാപ്രളയ ഭീതി അകലുംമുമ്പേ... ജനം പ്രാണനുംകൊണ്ട് ഓടി
പ്രളയത്തിന്റെ ഭീതിമാറും മുമ്പേ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ ജനം പ്രാണനും കൊണ്ട് വീടുവിട്ടോടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആർക്കും മനസിലായില്ല. ശക്തമായ മഴയ്ക്കൊപ്പം നിമിഷങ്ങൾക്കുള്ളിൽ റോഡും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. എല്ലാം ഉപേക്ഷിച്ച് ഉടുതുണിയുമായി പലരും പരക്കം പായുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി വിലപിക്കുന്ന മാതാപിതാക്കളെയും അവശതയിൽ വീടുകളിൽ കഴിയുന്ന വൃദ്ധജനങ്ങളെയും പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനമൊരുക്കാൻ നാട്ടുകാർ ഒരുമനസോടെ പരിശ്രമിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീടുകളിലും കടകളിലും വെള്ളം കയറി. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. പിന്നീടാണ് ഉരുൾപൊട്ടിയതാണെന്ന് തിരിച്ചറിഞ്ഞത്. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വെള്ളത്തിൽ ഒഴുകി നടന്നു. യാത്രക്കാരും വാഹനങ്ങളിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോജിതമായ ഇടപെടലാണ് നിരവധി ജീവനുകൾ രക്ഷിച്ചത്.
പ്രാർത്ഥനയോടെ നാട്ടുകാരും യാത്രക്കാരും
വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിനടക്കുകയും മുങ്ങിപ്പോവുകയും ചെയ്യുന്ന കാഴ്ച കണ്ട നാട്ടുകാരും യാത്രക്കാരും കരഞ്ഞുകൊണ്ട് പ്രാർത്ഥനയിലായിരുന്നു. സ്കൂൾ ബസുകൾ ഉൾപ്പടെ വെള്ളത്തിൽ അകപ്പെട്ടത്തോടെ കുട്ടികളുടെ കൂട്ടനിലവിളിയും ഉയർന്നു. കുഞ്ഞുങ്ങളുടെ ധൈര്യം ചോർന്നുപോകാതെ ഡ്രൈവർമാരും ആയമാരും ആത്മവിശ്വാസം പകർന്നുനൽകി. ഓരോ നിമിഷവും വെള്ളം ഉയർന്നുവന്നതോടെ രക്ഷാപ്രവർത്തകരും പരിഭ്രാന്തിയിലായി. ഒടുവിൽ കുട്ടികളെ സുരക്ഷിതമായി വാഹനങ്ങളിൽ നിന്ന് പുറത്തെത്തിച്ചതോടെയാണ് ആശ്വാസമായത്. ഒടുവിൽ വെള്ളം കുറഞ്ഞപ്പോൾ കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ ഏറെ ശ്രമപ്പെട്ടാണ് യാത്ര തുടർന്നത്.
വീടുകളിലേക്ക് മടങ്ങാൻ പകച്ച് ജനം
വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും തിരിച്ച് വീട്ടിലേക്ക് മടങ്ങാൻ ജനങ്ങൾക്ക് ഭയമാണ്. ഏതുനിമിഷവും അടുത്ത ഉരുൾപൊട്ടുമെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്. നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.