akbar


ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകനായിരിക്കെ താൻ ലൈംഗികമായി ചൂഷണം ചെയ്തെന്ന വനിതാ മാദ്ധ്യമപ്രവർത്തകരുടെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ രംഗത്ത്. തനിക്കെതിരായ ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് അക്ബർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം,​ പ്രസ്താവനയിൽ രാജിവയ്ക്കുന്നതിനെ കുറിച്ച് യാതൊരു പരാമർശവുമില്ല.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എനിക്കെതിരായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. കള്ളങ്ങൾക്ക് കാലുകളില്ല. എന്നാൽ അതിലെ വിഷത്തിന് ഒരാളെ തളർത്താനാകും. ഇപ്പോൾ എനിക്ക് നേരെ നടക്കുന്നത് അതാണ് - അക്ബർ പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ രമണി ഒരു വർഷം മുന്പാണ് ഒരു മാഗസിനിലൂടെ പ്രചാരണം തുടങ്ങിയത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢ അജണ്ടയുണ്ട്. ഈ വ്യാജ ആരോപണങ്ങൾ തന്റെ പ്രതിച്ഛായയ്ക്ക് പരിഹരിക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. യാതെരു തെളിവും ഇല്ലാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വൈറലായെന്നത് നേരാണ്. എന്നാൽ,​ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്ബർ വ്യക്തമാക്കി.