കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ഫ്രാങ്കോയ്‌ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ പ്രവേശിക്കരുതെന്നുള്ളതാണ് ഉപാധികളിൽ പ്രധാനം. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലെത്തി ഒപ്പിടണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും, സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഫ്രാങ്കോയ്‌ക്ക് ജാമ്യം അനുവദിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും കാര്യമായ എതിർപ്പുകൾ ഉണ്ടായിരുന്നില്ല. കന്യാസ്ത്രീകളിൽ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.