കൊച്ചി: അമ്മയുടെ പേരിൽ വാർത്താക്കുറിപ്പിറക്കാൻ ആരാണ് ചുമതലപ്പെടുത്തിയതെന്ന നടൻ സിദ്ദിഖിന്റെ ചോദ്യത്തിന് മറുപടിയുമായി ജഗദീഷ് രംഗത്ത്. താൻ അമ്മയുടെ വക്താവ് തന്നെയാണെന്നും,പ്രസിഡന്റ് മോഹൻലാലിനോട് ചർച്ച ചെയ്‌തതിന് ശേഷം തന്നെയാണ് വാർത്താക്കുറിപ്പിറക്കിയതെന്നും ജഗദീഷ് പറഞ്ഞു. സിദ്ദിഖടക്കം എല്ലാ ഭാരവാഹികൾക്കും ഇതയച്ച് നൽകിയിരുന്നു. അച്ചടക്കമുള്ള അംഗമെന്ന നിലയിൽ താൻ കൂടുതൽ പറയുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
കെ.പി.എ.സി ലളിതയുമായി ചേർന്ന് ഡബ്ല്യു.സി.സിക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ സിദ്ദിഖ് പാടെ തള്ളിയത്. ജഗദീഷ് പറഞ്ഞതിനെ കുറിച്ചറിയില്ലെന്നും സംഘടനയുടെ ഖജാൻജി മാത്രമാണ് അദ്ദേഹമെന്നുമായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
വാർത്താക്കുറിപ്പ് പുറത്തിറക്കാൻ ആരാണ് ജഗദീഷിനെ ചുമതലപ്പെടുത്തിയതെന്ന് അറിയില്ല. മോഹൻലാൽ, വൈസ് പ്രസിഡന്റ് ഗണേശ് കുമാർ, ഇടവേള ബാബു എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് താൻ വാർത്താസമ്മേളനം വിളിച്ചു ചേർത്തതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.