ചേർത്തല: പേ ടിഎം മൊബൈൽ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താൻ ശ്രമിച്ച യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 44,998 രൂപ നഷ്ടമായി. ചേർത്തല വാരനാട് പീടികച്ചിറയിൽ വി. ജയറാമാണ് തട്ടിപ്പിനിരയായത്. ചേർത്തല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.എസ്.ബി.ഐ വാരനാട് ശാഖയിലെ അക്കൗണ്ടിൽ നിന്ന് മിനിട്ടുകൾക്കകം നാല് പ്രാവശ്യമായാണ് പണം പിൻവലിക്കപ്പെട്ടത്. 12ന് രാത്രി ജയറാം ഡിഷ് ടി.വി കണക്‌ഷൻ പേ ടിഎമ്മിലൂടെ 350 രൂപയ്ക്ക് റീചാർജ് ചെയ്തപ്പോൾ അബദ്ധത്തിൽ രണ്ട് തവണ തുക കൈമാറ്റം ചെയ്യപ്പെട്ടു. അധികത്തുക തിരിച്ചുവാങ്ങാൻ ഡിഷ് ടി.വി കമ്പനിയുമായി 13ന് രാവിലെ ബന്ധപ്പെട്ടു. റീ ചാർജിന് പണം കൈമാറാൻ ഉപയോഗിച്ച ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടാൽ പണം തിരികെക്കിട്ടുമെന്ന് അവർ അറിയിച്ചു. തുടർന്ന് പേ ടിഎം കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ അവർ ജയറാമിന്റെ എ.ടി.എം കാർഡിലെ സി.വി.വി നമ്പർ പറഞ്ഞുകേൾപ്പിക്കുകയും അധികമായി നൽകിയ തുക അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അറിയിക്കുകയുംചെയ്തു. 918617070213 എന്ന ഫോൺ നമ്പരിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.10 മിനിട്ട് കഴിഞ്ഞപ്പോൾ 9999, 20000, 9999, 5000 രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി സന്ദേശമെത്തി. ഉടനേ എസ്.ബി.ഐ കസ്റ്റമർകെയർ സെന്ററിൽ ബന്ധപ്പെട്ട് എ.ടി.എം കാർഡ് മരവിപ്പിച്ചു. പൊലീസിൽ പരാതിയും നൽകി. ഇതിനു ശേഷവും പേ ടിഎം കസ്റ്റമർകെയറിലെ നമ്പരിൽ നിന്ന് ജയറാമിന് വിളിയെത്തുന്നുണ്ട്. എ.ടി.എം കാർഡ് പ്രവർത്തന സജ്ജമാക്കിയാൽ പണം ലഭിക്കുമെന്നാണ് അറിയിക്കുന്നത്.