തിരുവനന്തപുരം: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെ കേൾക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് നടൻ ജോയ് മാത്യു പറഞ്ഞു. കെ.പി.എ.സി ലളിതയുടെ പരാമർശം സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനും മറ്റ് അംഗങ്ങൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ഡബ്ല്യു.സി.സി അംഗങ്ങൾ മാപ്പ് പറയണമെന്ന് കെ.പി.എ.സി.ലളിത പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യവിന്റെ പ്രതികരണം.
അതേസമയം, ആരോടും മാപ്പ് പറയില്ലെന്ന് നടി രമ്യാ നമ്പീശൻ പറഞ്ഞു. അമ്മയിൽ തിരിച്ചെത്താൻ അപേക്ഷ നൽകില്ലെന്നും ഇന്നത്തെ സംഭവങ്ങളിൽ ഏറെ അസ്വസ്ഥയാണ്. ഒരു സ്ത്രീയെന്ന നിലയിൽ കെ.പി.എ.സി ലളിത സ്വീകരിച്ച നിലപാട് തീർത്തും സ്ത്രീവിരുദ്ധമാണ്. എല്ലാം സഹിച്ചാൽ മാത്രമെ 'അമ്മ'യ്ക്കുള്ളിൽ നിലനിൽക്കാൻ സാധിക്കൂ എന്നാണ് അവർ പറയുന്നത്. ആ വാക്കുകളോട് തനിക്ക് മറുപടിയില്ല. പക്ഷെ ഞങ്ങൾക്കതിന് സാധിക്കില്ല. ഞങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നിൽക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെ.പി.എ.സി ലളിതയുടെ വാർത്താ സമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നു- രമ്യാ നമ്പീശൻ വ്യക്തമാക്കി.