ന്യൂഡൽഹി: കോഹിന്നൂർ രത്നം ബ്രിട്ടീഷുകാർ മോഷ്ടിച്ചതല്ലെന്നും അത് ഇഷ്ടാനുസരണം ഇന്ത്യ അടിയറ വച്ചതാണെന്നും കേന്ദ്ര പുരാവസ്തു വകുപ്പ് (എ.എസ്.ഐ). വിവരാവകാശ പ്രവർത്തകനായ രോഹിത് സഭർവാൾ വിവരാവകാശനിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടിയായാണ് പുരാവസ്തു വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടനിൽ സൂക്ഷിച്ചിരിക്കുന്ന കോഹിന്നൂർ രത്നം തിരിച്ചു കൊണ്ടു വരാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിന് കടകവിരുദ്ധമാണ് എ.എസ്.ഐയുടെ നിലപാട്.
കോഹിന്നൂർ രത്നം ബ്രിട്ടീഷുകാർക്ക് കൈമാറിയത് സമ്മാനമായാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സഭർവാൾ അപേക്ഷ നൽകിയത്. ഇതിന് എ.എസ്.ഐ നൽകിയ മറുപടി ഇങ്ങനെ:
1849ൽ ഡൽഹൗസി പ്രഭുവും പഞ്ചാബിലെ രാജാവായിരുന്ന ദുലീപ് സിംഗും ഒപ്പുവച്ച ലാഹോർ ഉടന്പടി പ്രകാരം കോഹിന്നൂർ രത്നം ലാഹോർ മഹാരാജാവ് ഇംഗ്ളണ്ടിലെ രാജ്ഞിക്ക് മുന്നിൽ അടിയറവയ്ക്കുകയായിരുന്നു. ആംഗ്ളോ - സിക്ക് യുദ്ധത്തിലുണ്ടായ ചെലവ് നികത്തുന്നതിനുള്ള നഷ്ടപരിഹാരമായിരുന്നു ഇത്.
കോഹിന്നൂർ രത്നം ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതല്ലെന്നും സിഖ് ഭരണാധികാരിയായ രഞ്ജിത് സിംഗിന്റെ പിൻമുറക്കാർ സമ്മാനമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകിയതാണെന്നും അതിനാൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും നേരത്തെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ സഖ്യകക്ഷികളിൽ നിന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ രത്നം തിരിച്ചു കൊണ്ടുവരാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാർ നിലപാട് തിരുത്തുകയായിരുന്നു.
ആൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആന്റ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനയാണ് കോഹിന്നൂർ രത്നമടക്കം വിദേശത്തുള്ള അമൂല്യ വസ്തുക്കൾ ഇന്ത്യയിൽ തിരികെ കൊണ്ടു വരാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.