തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പദ്ധതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയർമാനായി ഉപദേശക സമിതി രൂപീകരിച്ചു. പദ്ധതി നിർവഹണത്തിനുള്ള സംഘടനാ സംവിധാനത്തിന്റെ മുഖ്യചുമതല മന്ത്രിസഭയ്ക്കായിരിക്കും. എല്ലാ പദ്ധതിക്കും മന്ത്രിസഭയുടെ അനുമതിവേണം. ഇത് കൂടാതെ മുഖ്യമന്ത്രി ചെയർമാനായി ഉപദേശക സമിതി രൂപികിരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരും റവന്യു, ജലവിഭവ, ഗതാഗത, തുറമുഖ വകുപ്പ് മന്ത്രിമാരും സമിതിയിൽ അംഗങ്ങളാണ്. കൂടാതെ ചീഫ് സെക്രട്ടറി, ആസൂത്രണബോർഡ് വൈസ് ചെയർമാൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എൻ.ചന്ദ്രശേഖർ, വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ബൈജുസ് ആപ്പ് സ്ഥാപകൻ ബൈജു, ഹഡ്‌കോ ചെയർമാൻ, മുരളി തുമ്മാരുകുടി, കെ.പി.കണ്ണൻ, എം.എ.യുസഫലി, ആരിസ് എന്നിവരും അംഗങ്ങളാണ്. സമിതി 22ന് ആദ്യ യോഗം ചേരും. ഉപദേശക സമിതിക്ക് പുറമെ മൂന്നംഗ നിർവഹണ സമിയും രൂപീകരിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, ഡോ.വി.വേണൂ എന്നിവരാണ് അംഗങ്ങൾ. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികളുടെ കേന്ദ്രീകൃത ശേഖരണവും അവയുടെ ഗുണമേന്മ, കൈമാറ്റത്തിലെ സുതാര്യത എന്നിവയെല്ലാം ഉറപ്പാക്കുന്നത് ഈ സമിതിയാണ്. പദ്ധതി നിർവഹണ സമയത്തുതന്നെ സ്വതന്ത്ര തേഡ് പാർട്ടി എജൻസിയെ കൊണ്ട് ഓഡിറ്റിംഗും നടത്തും.
പല പദ്ധതികളും ചുവപ്പ്നാടയിൽ കുരുങ്ങിപ്പോകുന്നു എന്നൊരു പരാതിയുണ്ട്. എന്നാൽ ചുവപ്പ് നാടയിൽ കുരുങ്ങാതെ സമയബന്ധിതമായും ശാസ്ത്രീയമായും പുനർനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലവർഷക്കെടുതിയിൽ സംഭവിച്ച നഷ്ടങ്ങൾ നികത്തുന്നതിനൊപ്പം നാടിന്റെ പൂർണമായ വികസനമാണ് നവകേരള നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. നീതിപൂർവവമായ പുനരധിവാസവും അടിസ്ഥാന സൗകര്യവികസനവുംതന്നെയാണ് പ്രധാനമായുള്ളത്. അവയുടെ ദീർഘകാല നിലനിൽപ്പ്, അതിനുള്ള മികച്ച സാങ്കേതിക വിദ്യ എന്നിവയും പ്രധാനമാണ്. ഇതിനുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്. യുവജനങ്ങൾ നൂതന ആശയങ്ങൾ പങ്കുവെക്കുന്നുണ്ട്. നിർദ്ദേശങ്ങളും വിവിധ മേഖലയിലെ അനുഭവ പരിചയം സമന്വയിപ്പിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകും. ധനശേഖരണം ഏറ്റവും വലിയ വെല്ലുവിളിയാണ്. പല കേന്ദ്രങ്ങളിൽ നിന്നായി നിരവധി സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും സഹായങ്ങൾ വാഗ്ദാനങ്ങൾ ഇനിയുമുണ്ട്. എന്നാൽ നമ്മുടെ ആവശ്യവും വലുതാണ്.
സംസ്ഥാന ബജറ്റിൽ പ്രഖ്യപിച്ച പദ്ധതികളുടെ പുനക്രമീകരണം, വായ്പാ പരിധി ഉയർത്തൽ , ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതം, കേന്ദ്രസർക്കാർ പദ്ധതി വിഹിതം, ലോകബാങ്ക്, എ.ഡി.ബി എന്നിവയുടെ സഹായം കൂടാതെ ക്രൗഡ് ഫണ്ടിംഗിന് , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയാണ് പ്രധാനമായും ആശ്രയിക്കാനാവുന്നത്. ജപ്പാൻ സഹായം, നബാർഡ്, ഹഡ്‌കോ സഹായം എന്നിവയും പ്രതിക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.