പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാൻ ഉത്തരവ്. രണ്ട് ബറ്റാലിയൻ വനിത പൊലീസിനെയാണ് പമ്പയിലും നിലയ്ക്കലും നിയോഗിക്കുന്നത്. ഇന്ന് വൈകുന്നേരം തന്നെ കൂടുതൽ പൊലീസ് സംഘം എത്തുമെന്നും റിപ്പോർട്ടുണ്ട്. സ്ഥലത്തെ സംഘർഷം തടയുന്നതിന് ആവശ്യമായ പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത പൊലീസിനെ പമ്പയിൽ എത്തിക്കാൻ തീരുമാനിച്ചത്.
നേരത്തെ പമ്പയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാർത്ഥിനികളെ ഇറക്കിവിട്ടിരുന്നു. കൂടാതെ പമ്പയിലേക്കും മറ്റും എത്തുന്ന വാഹനങ്ങൾ സ്ത്രീകളില്ലെന്ന് പരിശോധിച്ച ശേഷമേ കടത്തിവിട്ടിരുന്നുള്ളു. ഇതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
നിലയ്‌ക്കലിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് സ്‌ത്രീകളുൾപ്പെട്ട സംഘം പെൺകുട്ടികളെ ഇറക്കി വിട്ടത്. ബസിൽ പെൺകുട്ടികളെ കണ്ട സംഘം ബസിനകത്തു കയറി ഇവരെ ബലമായി പുറത്തിറക്കുകയായിരുന്നു.കഴിഞ്ഞ എട്ടുദിവസമായി സ്ത്രീകളുടെ സംഘം പമ്പയിലേക്ക് പോകുന്ന ബസുകൾ പരിശോധിച്ച് സ്ത്രീകളില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മാദ്ധ്യമപ്രവർത്തകർക്ക് പോലും ഇത്തരത്തിൽ മാത്രമെ പോകാൻ സാധിക്കുന്നുള്ളു.