പാരീസ്: റാഫേൽ യുദ്ധവിമാന കരാറിൽ നിർമ്മാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തണമെന്ന് നിർബന്ധിത വ്യവസ്ഥയുണ്ടായിരുന്നതായി തെളിയിക്കുന്ന രേഖകൾ പുറത്തായി. റാഫേൽ വിമാന നിർമാണക്കമ്പനിയായ ദാസോ ഏവിയേഷനിലെ ട്രേഡ് യൂണിയൻ 'സി.ജി.ടി'യാണ് 2017 മേയ് 11ന് നടന്ന ചർച്ചയുടെ വിശദാംശങ്ങൾ!*! അടങ്ങുന്ന പുതിയ രേഖ പുറത്തുവിട്ടത്. കരാർ ലഭിക്കാൻ റിലയൻസിനെ പങ്കാളിയാക്കുകയല്ലാതെ ദാസോയ്ക്ക് മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ രേഖ. പരസ്പരധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും രേഖയിൽ പറയുന്നതായി സൂചനയുണ്ട്. റാഫേൽ കരാറിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന് 'നിർബന്ധിതവും അടിയന്തരവുമായ' വ്യവസ്ഥയുണ്ടായിരുന്നതായി കഴിഞ്ഞ ആഴ്ച ഫ്രഞ്ച് മാദ്ധ്യമമായ 'മീഡിയപാർട്ട്' വെളിപ്പെടുത്തിയിരുന്നു. ഫ്രാൻസ് സന്ദർശനത്തിനായി പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പുറപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു വാർത്ത പുറത്തുവന്നത്. കരാറിൽ ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ കൊണ്ടുവന്നത് ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒളന്ദോയും വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ദാസോ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ മാത്രമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നതെന്നും റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നും ദാസോ അധികൃതർ അറിയിച്ചു. യു.പി.എ സർക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എല്ലിനെ പങ്കാളിയാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. 2015 ൽ മോദി സർക്കാർ കരാർ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന അനിൽ അംബാനിയുടെ കമ്പനിക്ക് പ്രതിരോധ ഉത്പാദനരംഗത്ത് പ്രവൃത്തിപരിചയമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.