കൊച്ചി: കേരളത്തെ ഞെട്ടിച്ച് കൊച്ചിയിലും തൃശൂരിലും എ.ടി.എം കവർച്ച നടന്ന് ഒരാഴ്ചയോട് അടുക്കുമ്പോഴും കവർച്ചാ സംഘത്തെ പിടികൂടാനാവാതെ പൊലീസ്. പ്രതികൾ ട്രെയിൻ മാർഗം സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് അന്വേഷണം സംഘം. എന്നാൽ, എവിടേയ്ക്കാണ് കടന്നതെന്ന് ഇന്നലെവരെ കണ്ടെത്താനായിട്ടില്ല. 35 ലക്ഷം കവർന്നത് ഉത്തരേന്ത്യക്കാരാണെന്ന് സംശയമുണ്ടെങ്കിലും എവിടത്തുകാരെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കവർച്ച നടന്ന എ.ടി.എമ്മുകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും മാത്രമാണ് പൊലീസിന്റെ പക്കലുള്ള ആകെ പിടിവള്ളി. അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മിൽനിന്ന് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽനിന്ന് 10.60 ലക്ഷം രൂപയും കവർന്നത്. കോട്ടയം വെമ്പള്ളി, കളമശേരി എച്ച്.എം.ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ കവർച്ചാശ്രമവും നടന്നു.
പൊലീസ് സഞ്ചരിച്ച വഴികൾ
കവർച്ച നടന്നതും മോഷണശ്രമം നടന്നതുമായ എ.ടി.എമ്മുകളിലെ സി.സി ടി.വി കാമറകളടക്കം നൂറോളം കാമറകൾ പരിശോധിച്ചു.
പ്രതികളുടെ ദൃശ്യങ്ങളടക്കം ഇതിലൂടെ കണ്ടെത്തായി.
റെയിൽവേ സ്റ്റേഷനുകളിലെ കാമറകളും പരിശോധിച്ചു. (എറണാകുളം മുതൽ ചാലക്കുടി വരെ).
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴംഗ സംഘത്തിന്റെ ദൃശ്യം കണ്ടെത്തി. ഇവരാണോ കവർച്ചക്കാരെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആന്ധ്രയിൽ നിന്നും മോഷ്ടാക്കളുമായി മുഖസാദൃശ്യമുള്ള മൂന്നംഗ സംഘത്തിന്റെ ദൃശ്യം ലഭിച്ചെങ്കിലും ഇവർ പ്രതികളല്ലെന്ന് കണ്ടെത്തി.
ചാലക്കുടി പൊലീസ് സംഘം ഗോവയിൽ അന്വേഷണം തുടരുന്നു.
കോട്ടയം, എറണാകുളം ജില്ലകളിലെ സ്ക്വാഡുകളുടെ അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച്. (ബീഹാർ, ഡൽഹി).
മൂന്ന് ജില്ലകളിലും സമാന എ.ടി.എം കവർച്ചക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം.
ഫോൺ വിളി നോക്കി
സംശയാസ്പദമായ സാഹചര്യത്തിലുള്ള പതിനായിരത്തോളം ഫോൺകോളുകൾ കൊരട്ടി എസ്.പിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.
സൈബർ അന്വേഷണം തുടരുന്നു.
പുലർച്ചെ ഒന്നരയ്ക്കും നാലരയ്ക്കും ഇടയിൽ കേരളത്തിന് പുറത്തേക്ക് പോയ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നു.
തൊട്ടടുത്ത ദിവസം മറ്റ് സംസ്ഥാനങ്ങളിലെ സൈബർ പൊലീസുമായി ബന്ധപ്പെട്ടു.
കൊരട്ടിയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ രക്തക്കറയും വിരലടയാളവും കണ്ടെത്തി. വിശദ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു.
ലോഡ്ജുകളിൽ പരിശോധന
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ലോഡ്ജുകളിൽ പരിശോധന തുടരുന്നു.
അതാത് സ്റ്റേഷൻ പരിധിയിലെ എസ്.ഐമാർക്കാണ് പരിശോധനാച്ചുമതല.
കോട്ടയത്തെ ഏതാനും ഹോട്ടലുകളിലെ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.