ശബരിമല സ്ത്രീ പ്രവേശനത്തിൽ കലാപത്തിന് ആഹ്വാനം ചെയ്ത് സമരത്തിന് മുന്നിട്ടിറങ്ങിയ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് മാദ്ധ്യമ പ്രവർത്തക സുനിത ദേവദാസ്. കേരളത്തിൽ വർഗീയ ലഹളയുണ്ടാക്കാനാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്നും അവർ ആരോപിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയതാണ് സർക്കാരെന്നും എന്നാൽ കോടതി വിധിയ്‌ക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്താനിറങ്ങിയിരിക്കുന്നത്. അതിനാൽ വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് എടുക്കണം. പരിഷ്‌കൃതരായ ഒരു ജനതയെയും നാടിനെയും പ്രാചീന കാലത്തേക്കും അന്ധ വിശ്വാസത്തിലേക്കുമാണ് രാഹുൽ ഈശ്വർ നയിക്കുന്നതെന്നും സുനിത ദേവദാസ് ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കലാപത്തിന് ആഹ്വാനം ചെയ്തതും കോപ്പു കൂട്ടിയതും രാഹുൽ ഈശ്വറാണ്. തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകൾ ശബരിമലയിൽ എത്തുകയുള്ളൂ എന്ന് പറഞ്ഞു മറ്റു ഹിന്ദുക്കളെ തെരുവിൽ ഇറക്കിയതും രാഹുലാണ്. ഭാര്യ ദീപയെയും 'അമ്മ മല്ലിക നമ്പൂതിരിയെയും ചാനലുകളിൽ എത്തിച്ചു പ്രചാരണം നടത്തിയത് രാഹുലാണ്.
കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയത്.
സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്തിയത്.
എന്നിട്ട് ഇപ്പോ രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ? തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ? തടി കേടാവുന്ന ഒരു പണിക്കും ഇപ്പോ ആരുമില്ല. രാഹുലിനെതിരെ വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് എടുക്കണം. ഫെമിനിസ്റ്റ് എന്നും ഇടത് പുരോഗമന വാദി എന്നും രാഹുൽ പറയുന്നത് തെറി പറയുന്നത് പോലെയാണ്. രാഹുൽ: ഇസ്തിരിയിട്ട ഉടുപ്പിനുള്ളിലും മിനുക്കിയ മുഖത്തിലും കുടുങ്ങി പോയ ഒരു പ്രാചീന മനുഷ്യനാണ് നിങ്ങൾ. നിങ്ങൾ വരും തലമുറയോട് , നിങ്ങളുടെ കുഞ്ഞിനോടടക്കം ചെയ്യുന്ന കൊടും ക്രൂരതയും കുറ്റവുമാണ് ഈ സമരം. പരിഷ്കൃതരായ ഒരു ജനതയെയും നാടിനെയും പ്രാചീന കാലത്തേക്കും അന്ധ വിശ്വാസത്തിലേക്കുമാണ് നിങ്ങൾ നയിക്കാൻ നോക്കുന്നത്. എന്നെങ്കിലും നിങ്ങൾ ഇതിനു മാപ്പു പറയേണ്ടി വരും. ദുഖിക്കേണ്ടി വരും.