മുംബയ്: 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയുടെ മുഖം മിനുക്കാൻ മഹാരാഷ്ട്ര സർക്കാർ പദ്ധതിയൊരുക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂമി വിലയുള്ള പ്രദേശങ്ങളിലൊന്നായ ബാന്ദ്ര - കുർല കോംപ്ളക്സിനടുത്തുള്ള ധാരാവി നവീകരിച്ച് 535 ഏക്കറോളം വരുന്ന വിപണന സമുച്ചയങ്ങൾ നിർമിക്കാനാണ് പദ്ധതി.
ധാരാവി പുനഃനിർമ്മിക്കാൻ 2004 മുതൽ ആലോചിച്ചിരുന്നു. പണ്ടു തവണ ആഗോള ടെണ്ടർ വിളിച്ചുവെങ്കിലും തണുത്ത പ്രതികരണമായിരുന്നു. അവസാന ശ്രമമെന്നോണം പദ്ധതിയിൽ സാമ്പത്തിക സാങ്കേതിക മാറ്റങ്ങൾ സർക്കാർ വരുത്തിയിട്ടുണ്ട്.
സ്വകാര്യ മേഖലയുടെ സഹായത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ സർക്കാരിന് 20 ശതമാനം ഓഹരിയുണ്ടാകും. പദ്ധതിക്ക് 26,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ഘട്ട നിക്ഷേപം ഏഴ് വർഷത്തിനുള്ള പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പദ്ധതി പൂർത്തിയാകാൻ 25 വർഷമെടുക്കും.